സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിർത്തട്ടെ, വീമ്പു പറയുന്നതിന് പരിധിയുണ്ട് ; തങ്ങളെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്ന് രമേശ് ചെന്നിത്തല

ramesh chennithala
ramesh chennithala

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തി​ലിനെതിരായ ബലാത്സംഗക്കേസുമായി ബന്ധപ്പെടുത്തി കോൺഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് പറഞ്ഞ് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി രമേശ് ചെന്നിത്തല. സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് മുഖ്യമന്ത്രി വീമ്പു പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു.

tRootC1469263">

സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിർത്തട്ടെയെന്നും വീമ്പു പറയുന്നതിന് പരിധിയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീ ലമ്പടന്മാർക്ക് ഉന്നത പദവി നൽകുന്നതാണ് സി.പി.എം ശീലം. പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി രണ്ടാഴ്ച കയ്യിൽ വെച്ച മുഖ്യമന്ത്രിയാണ് ഈ വർത്തമാനം പറയുന്നത്. വീമ്പു പറയുന്നതിന് പരിധിയുണ്ട്. രാഹുലിനെതിരെ രണ്ടാം പരാതി രാഷ്ട്രീയപ്രേരിതമാണോയെന്ന് എന്നു കോടതി പരിശോധിക്കട്ടെ. സ്ത്രീപീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. ഞങ്ങളുടെ പാർട്ടിയിൽ ഇല്ലാത്ത ആളിനെ കുറിച്ച് ഇനിയും എന്താണ് പറയണ്ടേത്? ഇനിയും പരാതി വരാനുണ്ടെന്നു മുഖ്യമന്ത്രി പറയുന്നത് സ്വന്തം പാർട്ടിക്കാരെ കുറിച്ചാണോ? ഞങ്ങളെ കൊണ്ട് ഒന്നും പറയിക്കരുത്. പാർട്ടി സെക്രട്ടറിയായപ്പോൾ പിണറായി ചെയ്തതടക്കം എന്താണെന്ന് അറിയാം. കെ റെയിൽ നടക്കില്ലെന്നു മുഖ്യമന്ത്രിക്ക് സ്വയം ബോധ്യപ്പെട്ടു. ആ മഞ്ഞക്കുറ്റി ഇനിയെങ്കിലും പിഴുതുകളയണം. ‘എൻ പിള്ള’ നയം എടുക്കുന്നത് ശരിയല്ല. സ്വന്തം പാർട്ടിക്കാരാണെങ്കിൽ പരാതി അലമാരയിൽ വെച്ച് പൂട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ശീലമെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

കോൺഗ്രസിലെ സ്ത്രീ ലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ വെൽ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ ജനം തള്ളികളയുമെന്നുമായിരുന്നു വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ പ്രതികരണം. പുറത്തുവന്ന തെളിവുകളും ഇരയായ ആളുകൾ പ്രകടിപ്പിച്ച ആശങ്കകളും പരിശോധിച്ചാൽ കൊന്നു തള്ളുമെന്നാണ് ഓരോരുത്തരെയും ഭീഷണിപ്പെടുത്തിയിട്ടുള്ളത്. ഇത്തരമൊരു അവസ്ഥ എങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പ്രവർത്തകരുടെ ഭാഗത്ത് നിന്ന് വരുന്നുവെന്ന് ആലോചിക്കണം. വന്നതിനേക്കാൾ അപ്പുറത്തുള്ള കാര്യങ്ങളും വന്നേക്കാമെന്നാണ് നാം കാണേണ്ടതാണെന്നും പിണറായി പറഞ്ഞിരുന്നു.

 

Tags