സംസ്ഥാനത്ത് 2954 കേസുകളും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു ; 'ഓപ്പറേഷൻ തൂഫാൻ' ശക്തമെന്ന് രമേശ് ചെന്നിത്തല

Home Minister Ramesh Chennithala to issue appointment orders immediately to those on the SI rank list

ലഹരിവ്യാപനത്തിന്റെ കാര്യത്തിൽ നിലവിൽ കേരളം പഞ്ചാബിനെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നതെന്നും ആഭ്യന്തരമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. മയക്കുമരുന്ന് ശൃംഖലകൾ അറുത്തുമാറ്റാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആഭ്യന്തര വകുപ്പ് ഒരുക്കിയിരിക്കുന്നത്.

 തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ അതീവ ശക്തമായി മുന്നോട്ട് പോവുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ലഹരിക്കെതിരെയുള്ള വലിയൊരു ബഹുജന മുന്നേറ്റമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ ഇതുവരെ 2,954 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3,176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി സഭയിൽ വ്യക്തമാക്കി.

ലഹരിവ്യാപനത്തിന്റെ കാര്യത്തിൽ നിലവിൽ കേരളം പഞ്ചാബിനെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നതെന്നും ആഭ്യന്തരമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. മയക്കുമരുന്ന് ശൃംഖലകൾ അറുത്തുമാറ്റാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആഭ്യന്തര വകുപ്പ് ഒരുക്കിയിരിക്കുന്നത്. കാര്യക്ഷമമായ അന്വേഷണങ്ങൾക്കായി സംസ്ഥാനത്തെ 84 പോലീസ് സബ് ഡിവിഷനുകളിലായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തുന്നത് തടയാൻ കർശനമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാന ഡി.ജി.പി മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി സംസാരിച്ച് സംയുക്ത പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ക്യാമ്പസുകളിലെയും വിദ്യാലയങ്ങളിലെയും ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളും മന്ത്രി സഭയിൽ പങ്കുവെച്ചു. പെൺകുട്ടികൾ പോലും നിലവിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ബാഗുകൾ പരിശോധിക്കുമ്പോഴാണ് ഈ ഭീതിദമായ അവസ്ഥ ബോധ്യപ്പെടുന്നത്. ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ പൂർണ്ണമായി ലഹരിവിമുക്തമാക്കാം എന്ന വ്യാമോഹം സർക്കാരിനില്ല, കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ വിപത്തിനെ പൂർണ്ണമായി ഇല്ലാതാക്കാൻ സാധിക്കൂ. അതിനാൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ പോരാട്ടത്തിൽ സഹകരിക്കണം. നിലവിൽ എല്ലാ വിഭാഗം ആളുകളിൽ നിന്നും, ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് മികച്ച പിന്തുണയും സഹകരണവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags