കേരളത്തിൽ 22 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരും
സംസ്ഥാനത്ത് ഏപ്രിൽ 22 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത ശക്തമായ വേനൽ മഴ ചൂടിന് വലിയ ശമനമാണ് നൽകിയത്.
മണിക്കൂറുകളോളം നീണ്ടുനിന്ന കനത്ത മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആലുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണത് ഗതാഗതത്തെയും വൈദ്യുതി ബന്ധത്തെയും ബാധിച്ചു. കരുമാലൂരിൽ ശക്തമായ കാറ്റിൽ ഒരു വീടിന്റെ മേൽക്കൂര പറന്നുപോകുന്ന സാഹചര്യവുമുണ്ടായി.
അടുത്ത കുറച്ചുദിവസങ്ങൾ കൂടി മഴ തുടരുമെന്നതിനാൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കനത്ത ചൂടിന് താൽക്കാലിക ആശ്വാസമാണെങ്കിലും കാറ്റിൽ മരങ്ങൾ വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
.jpg)

