ശബരിമലയിലെ 'മഴ പിടിക്കാൻ' സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും മഴ മാപിനികൾ..
ശബരിമല: ശബരിമലയിലെ 'മഴ പിടിക്കാൻ' സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും മഴ മാപിനികൾ സ്ഥാപിച്ച ദുരന്ത നിവാരണ അതോറിറ്റി. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ശബരിമലയിലെ മഴയുടെ അളവ് അളക്കുന്നതിന് വേണ്ടി മാത്രമായാണ് ഇത്തവണ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മാപിനികൾ സ്ഥാപിച്ചത്. സന്നിധാനത്ത് പാണ്ടിത്താവളത്തിലും പമ്പയിൽ പോലീസ് മെസ്സിന് സമീപവുമാണ് മഴ മാപിനികൾ സ്ഥാപിച്ചത്.
മണ്ഡലകാലം ആരംഭിച്ച നവംബർ 15 മുതലാണ് മാപിനികൾ പ്രവർത്തനം തുടങ്ങിയത്. ഓരോ മൂന്ന് മണിക്കൂറിലും ഇടവിട്ട്
ഈ മൂന്ന് ബേസ് സ്റ്റേഷനുകളിൽ നിന്നും മഴയുടെ അളവ് എടുക്കുന്നതിനാൽ ശബരിമലയിൽ പെയ്യുന്ന മൊത്തം മഴയുടെ കൃത്യമായ രേഖപ്പെടുത്താൻ കഴിയും.
ഒരു ദിവസത്തെ മഴയുടെ അളവ് കണക്കാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് രാവിലെ 8.30 മുതൽ പിറ്റേന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ രേഖപ്പെടുത്തിയ മഴയാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം സന്നിധാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ഡിസംബർ 13 പുലർച്ചെ 5.30നാണ്. 27 മില്ലിമീറ്റർ മഴയാണ് 13ന് ലഭിച്ചത്.
മഴയുടെ അളവെടുക്കാനുള്ള സന്നിധാനത്തെ എമർജൻസി ഓപ്പറേഷൻ സെന്ററിൽ (ഇഒസി) 7 പേരും പമ്പയിലും നിലയ്ക്കലിലും ആറു പേർ വീതവും 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇതിനു പുറമേ കളക്ടറേറ്റിൽ രണ്ടു ജീവനക്കാരും ഉണ്ട്.