‘ രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കൂ, കേരള ജനത മാപ്പു തരില്ല...’ ; വയനാട് ഡി.സി.സി ഓഫിസിനു മുന്നിൽ പോസ്റ്റർ
കൽപറ്റ : കേരളത്തിലെ മുഖ്യമന്ത്രി തീരുമാനം അനന്തമായി നീളുന്നതിനിടെ വയനാട് ഡി.സി.സി ഓഫിസിനു മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മണ്ഡലത്തിലെ എം.പിയായ പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റർ. രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കൂവെന്നും കേരള ജനത നിങ്ങൾക്ക് മാപ്പ് തരില്ലെന്നുമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകളിലുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനാണ് സാധ്യത കൂടുതലെന്ന റിപ്പോർട്ടുകൾക്കിടെയാണ് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടത്. വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നും പോസ്റ്ററിൽ മുന്നറിയിപ്പ് നൽകുന്നു. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ ആണെന്നും രാഹുലിൻറെയും പ്രിയങ്കയുടെയും വിഡ്ഢിത്തങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിലുണ്ട്.
വയനാട് ജനത ഇനി ജയിപ്പിക്കില്ലെന്നും ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് എട്ടു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്തത് കോൺഗ്രസിൽ അസാധാരണ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. അനിശ്ചിതത്വം വൻവിജയത്തിൻറെ ശോഭയെ ബാധിച്ചെന്ന് കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ് തന്നെ തുറന്നുസമ്മതിച്ചിട്ടുണ്ട്. വിജയം ആഘോഷിക്കാനാകുന്നില്ലെന്ന് മാത്രമല്ല, കോൺഗ്രസിലെ തർക്കംമൂലം ഇടതുമുന്നണി നേരിട്ട പരാജയം വേണ്ടവിധം ചർച്ച ചെയ്യുന്നുമില്ലെന്ന സത്യം യു.ഡി.എഫ് നേതാക്കൾതന്നെ പങ്കുവെക്കുന്നു.
ഉചിതമായ തീരുമാനം ഉടനുണ്ടാകുമെന്ന് പറയാനല്ലാതെ എന്തുകൊണ്ട് വൈകുന്നുവെന്നതിന് കൃത്യമായ ഉത്തരം നേതൃത്വത്തിനില്ല. മൂന്നുപേരിൽ ആര് മുഖ്യനെന്ന് നിർണയിക്കാനാകാതെ ഹൈകമാൻഡ് വട്ടംചുറ്റുന്നതിനിടെ വിമർശനം കടുപ്പിച്ച് മുസ്ലിം ലീഗ് തുടർച്ചയായി രണ്ടാംദിവസവും രംഗത്തെത്തി. അധികാരത്തിലേറുംമുമ്പേ അപസ്വരമുണ്ടായതിലും തെരുവിലേക്കടക്കം നീണ്ട അവകാശവാദങ്ങളിലും കടുത്ത അതൃപ്തിയിലാണ് ഘടകകക്ഷികൾ. മുസ്ലിം ലീഗ് ബുധനാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കേരള കോൺഗ്രസും ആർ.എസ്.പിയും അതൃപ്തി കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിലേക്ക് നേർക്കുനേർ കടന്നില്ലെങ്കിലും പരോക്ഷ പരാമർശങ്ങളുമായി ഇടതുമുന്നണിയും രംഗത്തെത്തി. ജനവിധി യു.ഡി.എഫിന് അനുകൂലമാണെന്നും എന്നാൽ ആ തീരുമാനത്തോട് നീതിപുലർത്താനുള്ള ബാധ്യത അവർ നിറവേറ്റുന്നില്ലെന്നുമാണ് ഇടതുകൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞത്. കനത്ത തോൽവിയുടെ പ്രഹരം തലക്ക് മുകളിലുള്ളതുകൊണ്ട് മാത്രമാണ് കോൺഗ്രസിലെ അനിശ്ചിതത്വം സി.പി.എം ആയുധമാക്കാത്തത്.
.jpg)

