ഡൽഹിയിലും മഹാരാഷ്ട്രയിലും എസ്.ഐ.ആറിന് ശേഷം വോട്ടർമാരെ പുറത്താക്കിയ സംഭവം ; തെരഞ്ഞെടുപ്പ് കമീഷനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഡൽഹിയിലും മഹാരാഷ്ട്രയിലും എസ്.ഐ.ആറിന് ശേഷം വോട്ടർമാരെ പുറത്താക്കിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷനെയും ബി.ജെ.പിയേയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
തെരഞ്ഞെടുപ്പ് കമീഷനെ വോട്ടുചോരി ആയോഗ് എന്ന വിശേഷിപ്പിച്ച അദ്ദേഹം, ബി.ജെ.പിയും ‘വോട്ട് ചോരി ആയോഗും’ തന്ത്രങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും എന്തുവിലകൊടുത്തും ബി.ജെ.പിയുടെ വിജയം ഉറപ്പാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും എക്സിൽ കുറിച്ചു. ‘വോട്ടുചോരി’യുടെ പിൻബലത്തിൽ അധികാരത്തിലേറിയ സർക്കാറിന് ജനം വലിയ വില കൽപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ വോട്ടർപട്ടികയില നിന്ന് 2.06 കോടി പേരാണ് എസ്.ഐ.ആർ നടപടിക്ക് ശേഷം പുറത്തായത്. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കണക്കുകൾ പ്രകാരം നിലവിലെ കരട് പട്ടികയിൽ 7.71 കോടിയിലധികം വോട്ടർമാരാണുള്ളത്.
ഇതിൽ 3.95 കോടി പുരുഷന്മാരും 3.75 കോടി സ്ത്രീകളും 3,087 മൂന്നാംലിംഗക്കാരുമാണ്. ആകെ 2,06,88,487 പേരുടെ എന്യുമറേഷൻ ഫോമുകൾ ശേഖരിക്കാനായില്ല. ഇവരിൽ വിലാസത്തിൽ കണ്ടെത്താനാകാത്തവർ, മരിച്ചവർ, താമസം മാറിയവർ, മറ്റൊരിടത്ത് രജിസ്റ്റർ ചെയ്തവർ, ഡ്യൂപ്ലിക്കേറ്റ് എൻട്രികളുള്ളവർ തുടങ്ങിയവരുണ്ട്. എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് നൽകാൻ വിസമ്മതിച്ചവരും ഈ വിഭാഗത്തിൽ ഉൾപ്പെടും. ഡൽഹിയിൽ 47.56 ലക്ഷം പേരും കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായിരുന്നു.
.jpg)

