'പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി' ; ആർത്തവാവധി പരാമർശത്തിൽ മലക്കം മറിഞ്ഞ് ആർ. ശ്രീലേഖ

R. Sreelekha approaches High Court seeking quashing of FIR in POCSO case

 തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ വിദ്യാർഥികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ചതിൽ വിമർശനാത്മക ഫേസ്ബുക് കുറിപ്പിന് വിശദീകരണവുമായി മുൻ ഡി.ജി.പിയും തിരുവനന്തപുരം നഗരസഭാ ബി.ജെ.പി കൗൺസിലറുമായ ആർ. ശ്രീലേഖ. തന്റെ ഫേസ്ബുക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചെന്ന് ആരോപിച്ച് പുതിയ പോസ്റ്റുമായാണ് ശ്രീലേഖ രംഗത്തെത്തിയത്. തന്റെ പോസ്റ്റിനെ 'പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി' എന്നാണ് ശ്രീലേഖ ആരോപിക്കുന്നത്.

'തന്റെ ഫേസ്ബുക് പോസ്റ്റിനെ വായിക്കാതെ ഓരോരുത്തരും ഓരോന്ന് നിർമിച്ച് സ്വന്തം പേജിലൂടെ ഇട്ടു ഹരം കൊള്ളുന്നതിനെ എന്ത് പറയാൻ! ആർത്തവ മാന്യത എന്ന് പറഞ്ഞ് ഉദ്ഘോഷിക്കുന്ന സർക്കാരിന്റെ ഈ നയത്തെയാണ് നാണക്കേടെന്നു ഞാൻ പറഞ്ഞത്. ആർത്തവത്തിൽ നാണിക്കാനെന്തിരിക്കുന്നു? അതൊരു സ്വാഭാവിക പ്രക്രിയയല്ലേ?' എന്ന ചോദ്യം ഉന്നയിച്ചാണ് ശ്രീലേഖ പ്രതികരിച്ചത്.

വിദ്യാർഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവ അവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകളാക്കുമോ എന്ന സംശയമാണ് ശ്രീലേഖ നേരത്തെ ഉന്നയിച്ചത്. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. എന്നാൽ മറ്റ് ചിലർക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടുന്ന ഒരു പ്രക്രിയയാണ്. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞ് സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല എന്ന് ശ്രീലേഖ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഐ.പി.എസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി എന്നും കുറിപ്പിൽ പറയുന്നുണ്ട്. ശ്രീലേഖ പങ്കുവെച്ച പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.

Tags