തെളിവ് നല്‍കാന്‍ പി.വി അന്‍വര്‍ ഹാജരായില്ല : മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്ന ഫോൺ വിളിയിൽ സുജിത് ദാസിന് ക്ലീൻ ചിറ്റ്

PV Anwar did not appear to give evidence: Sujit Das gets clean chit in phone call blaming CM's office

 തിരുവനന്തപുരം: പി വി അൻവറുമായുള്ള ഫോൺ വിളി കേസിൽ എസ് പി സുജിത് ദാസിന് ക്ലീൻ ചിറ്റ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്നതായിരുന്നു ഫോൺ സംഭാഷണം. കേസിൽ സുജിത് ദാസിനെ കുറ്റവിമുക്തനാക്കി ഉത്തരമേഖല ഐജി, ഇന്‍റലിജൻസ് ഐജി എന്നിവർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. തെളിവ് നൽകാൻ അൻവർ ഹാജരായില്ലെന്നും തെളിവില്ലാത്തതിനാൽ കുറ്റവിമുക്തനാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തെളിവില്ലാത്തതിനാൽ കുറ്റവിമുക്തനാക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാല്‍ താൻ തെളിവുകൾ ഹാജരാക്കിയില്ല എന്ന അന്വേഷണ സമിതിയുടെ വാദം തെറ്റാണെന്ന് അൻവർ മീഡിയവണിനോട് പ്രതികരിച്ചു. പരാതിക്കാരനായ തന്നെ വിളിച്ചു വരുത്തുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. ഫോൺ ഹാജരാക്കാൻ ഒരു തവണ മാത്രമാണ് നോട്ടീസ് ലഭിച്ചതെന്നും, ആ രീതിയിൽ ഫോൺ കൈമാറാൻ കഴിയില്ലെന്ന് താൻ മറുപടി നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

എസ്പി ഓഫീസിലെ മരം മുറിച്ചു കടത്തിയതും സ്വർണ്ണക്കടത്ത് കേസുകളിലെ ബന്ധവും കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണെന്ന് അൻവർ പറയുന്നു. ഫോൺ സംഭാഷണം വ്യാജമാണെന്ന സുജിത് ദാസിന്റെ വാദം നിലനിൽക്കില്ലെന്നും കേരളത്തിലെ ജനങ്ങൾ അത് കേട്ടതാണെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.

മരം ലേലത്തിനെടുത്ത വ്യക്തിയെക്കൊണ്ട് കുറ്റികൾ കാണിച്ച് കൊടുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അതിന് തയ്യാറായില്ലെന്ന് അന്‍വര്‍ ആരോപിച്ചു. അന്വേഷണം അട്ടിമറിക്കപ്പെട്ടതിന്റെ വ്യക്തമായ തെളിവാണിത്. ഇത്രയും വലിയ 'തെമ്മാടിത്തരം' കാണിച്ച സുജിത് ദാസിനെ വെറുതെ വിടാൻ കഴിയില്ലെന്നും ഹൈക്കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരുമെന്നും അൻവർ പറഞ്ഞു.

Tags