പിഎസ്‌സി പരീക്ഷാ ക്രമക്കേട്; നിയമനം പുനഃപരിശോധിക്കണം, സര്‍ക്കാരിന് ക്രംബ്രാഞ്ചിന്റെ കത്ത്

psc

ഈ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ നിയമനം പുനഃപരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എസ്‌ഐടി സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ്. ഇന്‍ഡസ്ട്രി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിഭാഗത്തിലേക്കാണ് നിയമനം നല്‍കിയത്.

മൂല്യനിര്‍ണയം അപൂര്‍ണമായിരുന്നതില്‍ നിയമനം പുനഃപരിശോധിക്കണം എന്നാണ് ആവശ്യം.അരുണ്‍ പ്രതാപ്, സജി മോന്‍ എന്നിവരെയാണ് തസ്തികയില്‍ നിയമിച്ചിരുന്നത്.

ഈ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് മൂല്യ നിര്‍ണയം നടത്തിയിട്ടില്ല എന്നായിരുന്നു കണ്ടെത്തല്‍. അതിനാല്‍ തന്നെ നിയമനം സംശയാസ്പദമാണ് എന്ന് നേരത്തെ തന്നെ എസ്‌ഐടി വ്യക്തമാക്കിയിരുന്നു.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല അച്ചടക്ക നടപടി സ്വീകരിക്കാന്‍ നേരത്തെ തന്നെ എസ്‌ഐടി കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ചെയര്‍മാന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് എസ്‌ഐടി കടന്നു. എന്നാല്‍ ഇപ്പോള്‍ നിയമനം തന്നെ പുനഃപരിശോധിക്കണം എന്നാണ് എസ്‌ഐടി നിലപാട്.

 അതേസമയം  ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് പിഎസ്‌സി അംഗങ്ങള്‍. ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടിയുടെ നോട്ടീസ് അംഗങ്ങള്‍ തള്ളിയത്. ചോദ്യം ചെയ്യല്‍ പിഎസ്‌സി ആസ്ഥാനത്തേക്ക് മാറ്റണമെന്നാണ് അംഗങ്ങളുടെ നിലപാട്.

 

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് അംഗങ്ങളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 15 പിഎസ്‌സി അംഗങ്ങള്‍ക്കാണ് എസ്‌ഐടി നോട്ടീസ് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ ചെയര്‍മാനെയും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം.

Tags