പ്രിയദര്‍ശിനി സൗജന്യ യാത്ര ; പദ്ധതി ദുരുപയോഗം ചെയ്യുന്നത് കുറക്കും, വനിതകള്‍ക്ക് പ്രത്യേക കാര്‍ഡ് പരിഗണനയില്‍

Priyadarshini free travel; Abuse of the scheme will be reduced, special card for women under consideration

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി ഉപയോഗിക്കുന്ന വനിതകള്‍ക്ക് പ്രത്യേകം കാര്‍ഡ് നല്‍കുന്നത് പരിഗണനയില്‍. പദ്ധതി ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും ചില ജീവനക്കാര്‍ ഒന്നിലേറെ ടിക്കറ്റുകള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് കാര്‍ഡ് നല്‍കാന്‍ ആലോചിക്കുന്നത്. ദൂരേക്കുള്ള ടിക്കറ്റ് എടുത്തിട്ട് ഇടയ്ക്ക്് യാത്ര അവസാനിപ്പിക്കുന്നത് ഉള്‍പ്പടെ ഒട്ടേറെ പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടുണ്ട്. പദ്ധതി നിരീക്ഷിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കാര്‍ഡ് അത്യാവശ്യമാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

സൗജന്യ യാത്രയ്ക്ക് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തണമെങ്കില്‍ കടമ്പകളേറെയാണ്. ദിവസം 12.12 ലക്ഷം സ്ത്രീകളാണ് സൗജന്യയാത്ര ചെയ്യുന്നത്. ഇവര്‍ക്കെല്ലാം കാര്‍ഡ് നല്‍കേണ്ടിവരും. സംസ്ഥാനത്ത് ഏകദേശം ഒന്നേമുക്കാല്‍ കോടി സ്ത്രീകളുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യയാത്രയ്ക്ക് അര്‍ഹതയുണ്ട്. എന്നും യാത്ര ചെയ്തില്ലെങ്കിലും ഭൂരിഭാഗം പേരും കാര്‍ഡ് ആവശ്യപ്പെട്ടേക്കും.

ഒരു കാര്‍ഡിന് 40 രൂപ ചെലവുവരുമെന്നാണ് ഏകദേശ കണക്ക്. ആവശ്യത്തിന് കാര്‍ഡ് കിട്ടാനുമില്ല. അപേക്ഷകരുടെ ആധാര്‍ വിവരങ്ങളുമായി ബന്ധിപ്പിച്ച് ഒരു കാര്‍ഡ് നല്‍കാന്‍ കുറഞ്ഞത് 10 മിനിറ്റ് വേണ്ടിവരും. ടിക്കറ്റ് മെഷീനുകള്‍വഴി കാര്‍ഡ് നല്‍കാമെങ്കിലും തിരക്കുള്ള ബസുകളില്‍ പ്രായോഗികമല്ല. ഇത്രയും യാത്രാകാര്‍ഡുകള്‍ നല്‍കാനുള്ള അടിസ്ഥാന സൗകര്യവും ജീവനക്കാരും ഡിപ്പോകളിലില്ല.കാര്‍ഡ് ഏര്‍പ്പെടുത്തിയാലും ദുരുപയോഗ സാധ്യതയുണ്ട്. കൈമാറി ഉപയോഗിക്കാം. പുരുഷന്മാര്‍ ടിക്കറ്റ് ആവശ്യപ്പെടുമ്പോള്‍ ഇത്തരം കാര്‍ഡുകളുപയോഗിച്ച് ടിക്കറ്റ് നല്‍കിയശേഷം യാത്രക്കൂലി വാങ്ങിയെടുക്കാന്‍ കണ്ടക്ടര്‍ക്ക് കഴിയും. അതിനാല്‍ കാര്‍ഡ് സംവിധാനം പൂര്‍ണമായും കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തല്‍.


 

Tags