പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം; ബസിന്റെ അടിത്തട്ട് തകർന്ന് യാത്രക്കാരിക്ക് ഗുരുതര പരിക്ക്
കാഞ്ഞങ്ങാട്: കെഎസ്ആർടിസി ബസിന്റെ അടിത്തട്ട് തകർന്ന് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ഓട്ടത്തിനിടയിൽ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പ്ലാറ്റ്‌ഫോം തകരുകയും യാത്രക്കാരിയുടെ കാൽ ഇതിനുള്ളിൽ കുടുങ്ങുകയുമായിരുന്നു. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്ക് സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് (39) ഗുരുതരമായി പരിക്കേറ്റത്. യുവതിയുടെ ഇടതുകാലിന്റെ എല്ലിന് കാര്യമായ പൊട്ടലേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് പയ്യന്നൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് സർവ്വീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിലാണ് അപകടം നടന്നത്. ബസ് പടന്നക്കാട് ഐങ്ങോത്ത് പിന്നിട്ട ഉടൻ വലിയ ശബ്ദത്തോടെ പിൻചക്രങ്ങളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.പൊട്ടിത്തെറിയുടെ ആഘാതത്തിൽ സീറ്റുകൾക്ക് താഴെയുള്ള ബസിന്റെ പ്ലാറ്റ്‌ഫോം പാളി തകർന്ന് ഉള്ളിലേക്ക് തുളച്ചുകയറി. ഇതേതുടർന്ന് കുഞ്ഞായിഷയുടെ ഇടതുകാൽ പ്ലാറ്റ്‌ഫോമിലെ വിടവിലേക്ക് വലിഞ്ഞ് കുടുങ്ങിപ്പോവുകയുമായിരുന്നു. സഹയാത്രികരും ബസ് ജീവനക്കാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് കമ്പികൾക്കിടയിൽ കുടുങ്ങിയ യുവതിയുടെ കാൽ പുറത്തെടുത്തത്. പരിശോധനയിൽ ഇടതുകാലിന്റെ എല്ലിന് കാര്യമായ ഒടിവുണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു
.jpg)

