പ്ലീഡർ നിയമനവിവാദം ; കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നൽകാതെ മുഖ്യമന്ത്രി വിഡി സതീശൻ
തിരുവനന്തപുരം: പ്ലീഡർ നിയമനവിവാദത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നൽകാതെ മുഖ്യമന്ത്രി വിഡി സതീശൻ. ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ കെഎഎസ്‌യു പ്രതിഷേധത്തെ തള്ളിയ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശത്തിന് പിന്നാലെയാണ് പരാതി അറിയിക്കാൻ അലോഷ്യസ് സേവ്യർ കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. എന്നാൽ അനുമതി നിഷേധിക്കുകയായിരുന്നു.
പരാമർശം പിൻവലിക്കണമെന്നും പ്ലീഡറായി എസ്എഫ്‌ഐ നേതാവിനെ നിയമിച്ച തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെടാൻ കെഎസ്‌യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്തു കാര്യം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. വി ഡി സതീശന്റെ പരിഹാസത്തിനെതിരെ കെഎസ്‌യു സംസ്ഥാന ഭാരവാഹികളുൾപ്പെടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ കോൺഗ്രസിനകത്തും അതൃപ്തിയുണ്ട്.
അതേസമയം കെഎസ്‌യുവിനെതിരായ വിമർശനത്തിൽ വി ഡി സതീശനെ പിന്തുണച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രംഗത്തെത്തി. കെഎസ്‌യു നേതാക്കളുടെ നിലപാട് അരോചകമെന്നും കുത്തിത്തിരുപ്പുകളുടെ അംബാസഡർമാരായി മാറുന്നുവെന്നും നിജേഷ് വിമർശിച്ചു.
ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ സംഘപരിവാറിന് വേണ്ടിയാണ് മുഖ്യമന്ത്രി കെഎസ്‌യുവിനെ അപമാനിച്ചതെന്നാണ് എസ്എഫ്‌ഐയുടെ പ്രതികരണം. സംഘപരിവാറുകാരനെ നിയമിച്ചതിൽ കെഎസ്‌യുവിന് എന്ത് കാര്യമെന്ന് ചോദിച്ച മുഖ്യമന്ത്രി നാളെ യൂത്ത് കോൺഗ്രസിന് എന്ത് കാര്യമെന്ന് ചോദിക്കും. മറ്റന്നാൾ കെപിസിസിക്ക് എന്ത് കാര്യം എന്ന ചോദ്യം വരും. പിന്നീട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഖർഗേയ്ക്കും എന്ത് കാര്യം എന്ന് ചോദിക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പരിഹസിച്ചു.
ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കെഎസ്‌യുവിന് എതിരെ മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തിയത്. ഗവ. പ്ലീഡറായി സജീവ ആർഎസ്എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതിലെ കെഎസ്‌യു വിമർശനത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ഉയർത്തിയ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമർശനം. തിരുവനന്തപുരത്തെ കെഎസ്‌യുവാണോ ഗവ. പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശൻ ചോദിച്ചത്. കെഎസ്‌യുവിന് ഗവ. പ്ലീഡർ നിയമനത്തിൽ എന്ത് കാര്യമെന്ന് ചോദിച്ച സതീശൻ, ഒരു കാര്യവുമില്ലെന്നും പറഞ്ഞിരുന്നു.
.jpg)

