രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് പി കെ ഫിറോസ് ; ഇനി വിശുദ്ധനായി പ്രഖ്യാപിക്കുമോയെന്ന് വിമര്‍ശനം

rahul

ബലാത്സംഗ കേസില്‍ പ്രതിയായി കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടെനിര്‍ത്തി വെളുപ്പിച്ചെടുക്കുകയാണ് എന്നതടക്കമുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ കാണാം.

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത നിയുക്ത എംഎല്‍എ പി കെ ഫിറോസിന് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം. വഞ്ചിയൂര്‍ കോടതിയിലെ രാഷ്ട്രീയ കേസില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഫിറോസ് പങ്കുവച്ചത്. ബലാത്സംഗ കേസില്‍ പ്രതിയായി കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടെനിര്‍ത്തി വെളുപ്പിച്ചെടുക്കുകയാണ് എന്നതടക്കമുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ കാണാം.


'പിണറായി സര്‍ക്കാറിനെതിരെ സമരം ചെയ്തതിന്റെ പേരിലുള്ള കേസിന് ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായി. പ്രിയ സുഹൃത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച വിഷ്ണു മോഹന്‍, ഉല്ലാസ് കോവൂര്‍, ഫാത്തിമ തെഹലിയ ഉള്‍പ്പടെ യുഡിഎസ്എഫിന്റെ സഹപ്രവര്‍ത്തകരും കേസിലെ പ്രതികളാണ്. സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ പത്ത് വര്‍ഷമായി കേസിലകപ്പെട്ട ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് കള്ളക്കേസുകളില്‍ നിന്നുള്ള മോചനം കൂടിയായിരിക്കും കേരളത്തിലെ ഭരണ മാറ്റം'- എന്നാണ് ചിത്രത്തിനൊപ്പമുള്ള പി കെ ഫിറോസിന്റെ കുറിപ്പ്.

'മൂന്ന് ബലാത്സംഗ, ഗര്‍ഭഛിദ്ര കേസ് പ്രതിയുമൊന്നിച്ച് സെല്‍ഫി, ഭരണത്തില്‍ എത്തിയാലുടന്‍ കേസുകളില്‍ നിന്ന് കോടതി കുറ്റവിമുക്തനാക്കുമോ, തൊലിക്കട്ടി സമ്മതിക്കണം, ഇനി വിശുദ്ധന്‍ ആയി പ്രഖ്യാപിക്കുമോ, ഇതിനാണോ സ്ത്രീകള്‍ യുഡിഎഫിന് വോട്ട് ചെയ്തത്, കള്ളക്കേസ് എന്ന് പറയുമ്പോള്‍ രാഹുലിന്റെ കേസും ഇല്ലാതാകുമോ, മാക്‌സിമം വെളുപ്പിച്ചെടുക്കണം കേട്ടോ' എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.
 

Tags