“തെറ്റുകൾ സംഭവിക്കുമ്പോൾ തന്നെ അത് ചൂണ്ടിക്കാട്ടാൻ തയ്യാറാകണം, തോറ്റപ്പോൾ മാത്രം കുറ്റം പറയുന്നതെന്ത്?” ; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്ന വിമർശനങ്ങൾക്കെതിരെ മല്ലിക സുകുമാരൻ

"We should be ready to point out mistakes as soon as they happen, why blame only when we lose?"; Mallika Sukumaran on criticisms against Pinarayi Vijayan from within the party

തെറ്റുകൾ സംഭവിക്കുമ്പോൾ തന്നെ അത് ചൂണ്ടിക്കാട്ടാൻ തയ്യാറാകണമെന്നും, അധികാരം നഷ്ടപ്പെട്ടപ്പോൾ മാത്രം കുറ്റപ്പെടുത്തലുകൾ നടത്തുന്നത് സ്വാർത്ഥതയാണെന്നും മല്ലിക അഭിപ്രായപ്പെട്ടു.

 മല്ലിക സുകുമാരൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്ന വിമർശനങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മാത്രം പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന നേതാക്കളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് അവർ തുറന്നടിച്ചു. തെറ്റുകൾ സംഭവിക്കുമ്പോൾ തന്നെ അത് ചൂണ്ടിക്കാട്ടാൻ തയ്യാറാകണമെന്നും, അധികാരം നഷ്ടപ്പെട്ടപ്പോൾ മാത്രം കുറ്റപ്പെടുത്തലുകൾ നടത്തുന്നത് സ്വാർത്ഥതയാണെന്നും മല്ലിക അഭിപ്രായപ്പെട്ടു.

രാഷ്ട്രീയത്തിലെ ഇത്തരം ആരോപണങ്ങൾ കേവലം നാടകങ്ങളാണെന്ന് വിശേഷിപ്പിച്ച മല്ലിക, ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കുടുംബവാഴ്ചയെയും ബന്ധുനിയമനങ്ങളെയും കുറിച്ച് ഉയരുന്ന പരാതികൾക്ക് മറുപടിയായി, ഇതെല്ലാം മുൻപും നടന്നിട്ടുള്ള കാര്യങ്ങളാണെന്നും ഇപ്പോൾ മാത്രം അത് തെറ്റായി കാണുന്നത് ശരിയല്ലെന്നും അവർ ഓർമ്മിപ്പിച്ചു. താൻ 50 വർഷമായി രാഷ്ട്രീയ നിരീക്ഷകയാണെന്നും, ഇത്തരം വിഷയങ്ങളിൽ അനാവശ്യമായി നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് തനിക്ക് മനസ്സിലാകുന്നില്ലെന്നും മല്ലിക വ്യക്തമാക്കി.

തെറ്റ് അഞ്ച് വർഷം മുൻപ് നടന്നതാണെങ്കിൽ എന്തുകൊണ്ട് അന്ന് പ്രതികരിച്ചില്ല എന്ന ചോദ്യവും അവർ ഉന്നയിച്ചു. പാർട്ടിയോടുള്ള സ്നേഹം കൊണ്ടാണ് മിണ്ടാതിരുന്നത് എന്ന വാദത്തെ തള്ളിക്കളഞ്ഞ മല്ലിക, വ്യക്തിപരമായ താത്പര്യങ്ങൾ നടക്കാതെ വരുമ്പോൾ പ്രതികാരം തീർക്കുന്ന രീതിയാണിതെന്നും പരിഹസിച്ചു. രാഷ്ട്രീയ പാർട്ടികൾ ഇത്തരം ശൈലികൾ മാറ്റി, തെറ്റുകൾ സംഭവിക്കുന്ന സമയത്ത് തന്നെ തിരുത്താനുള്ള ആർജ്ജവം കാണിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Tags