'പിണറായി കറുത്ത കാർ വാങ്ങിയപ്പോൾ മോഹം തോന്നി, കയ്യിലുള്ളതെല്ലാം ചിട്ടികളിൽ ചേർത്താണ് കാർ വാങ്ങിയത്, തെരഞ്ഞെടുപ്പിനു വേണ്ടി വിറ്റു' ; തോൽവി സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി കോവൂർ കുഞ്ഞുമോൻ

'I felt greedy when Pinarayi bought a black car, I bought the car by putting everything I had in my hand in lottery tickets, and sold it for the elections'; Kovoor Kunjumon breaks down, unable to bear the defeat

 കൊല്ലം: കുന്നത്തൂരിലെ തോൽവിയിൽ വിതുമ്പി കോവൂർ കുഞ്ഞുമോൻ. എന്നും ജനങ്ങൾക്ക് ഒപ്പം നിന്നയാളാണ് താൻ. ഇനിയും അങ്ങനെ തന്നെ തുടരുമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു. എവിടെയാണോ തുടങ്ങിയത് അവിടെ നിൽക്കുകയാണ്. ആഗ്രഹിച്ച് വാങ്ങിയ കാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താൻ വിറ്റു. പിണറായി ഒരു കറുത്ത കാർ വാങ്ങിയപ്പോഴാണ് തനിക്കും ഒരു ആഗ്രഹമുണ്ടായത്. ചിട്ടികളിലൂടെയാണ് കാർ വാങ്ങിയതെന്നും കോവൂർ പറഞ്ഞു. വോട്ട് ചോർച്ചയുണ്ടായെന്ന് ആരോപിച്ച കോവൂർ കുഞ്ഞുമോൻ, കുന്നത്തൂരിലെ പരാജയ കാരണം പരിശോധിക്കണമെന്നും പ്രതികരിച്ചു. മറ്റ് മണ്ഡലങ്ങളെ പോലെ അല്ല കുന്നത്തൂരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

25314 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ വിജയിച്ചത്. 81488 വോട്ടുകൾ നേടിയാണ് ഉല്ലാസ് കോവൂർ വിജയിച്ചത്. പ്രധാന എതിർ സ്ഥാനാർഥികളായ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞിമോന് 56174 വോട്ടുകളും എൻഡിഎയിലെ രാജി പ്രസാദ് 24841 വോട്ടുകളും നേടി. കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളും കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മൺട്രോതുരുത്ത് പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം പഞ്ചായത്തും ഉൾപ്പെടുന്നതാണ് ഈ കുന്നത്തൂർ നിയമസഭ മണ്ഡലം. കൊല്ലം ജില്ലയിലെ ഏക എസ്‌സി സംവരണ മണ്ഡലമാണിത്. 2001 മുതൽ 2021വരെ കോവൂർ കുഞ്ഞിമോൻ ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയത്.

സ്ഥിരതയാർന്ന വികസനത്തിനാണ് കുന്നത്തൂർ എന്നും മുൻഗണന നൽകിയിട്ടുള്ളത്. പരമ്പരാഗതമായി ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന മണ്ഡലമാണിതെങ്കിലും, പ്രവർത്തന മികവ് ഇല്ലാത്ത പക്ഷം വോട്ടർമാർ കടുത്ത നിലപാടുകൾ സ്വീകരിക്കാറുള്ള മണ്ഡലം കൂടിയാണിത്. കുന്നത്തൂരിന്റെ രാഷ്ട്രീയ ചരിത്രം റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുമായിയുള്ള അടുപ്പമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. എന്നാൽ 2016-ൽ ആർഎസ്പി ഔദ്യോഗികമായി യുഡിഎഫിലേക്ക് ചേർന്നതിനെ തുടർന്ന്, ഇടതുപക്ഷ നിലപാട് തുടർന്ന കോവൂർ കുഞ്ഞുമോൻ ആർഎസ്പി (ലെനിനിസ്റ്റ്) എന്ന പുതിയ വിഭാഗം രൂപീകരിക്കുകയായിരുന്നു. 2026-ലെ തെരഞ്ഞെടുപ്പിലും ഈ രണ്ട് ആർഎസ്‍പി വിഭാഗങ്ങൾ തമ്മിലാണ് പ്രധാന മത്സരം അരങ്ങേറിയത്.

കഴിഞ്ഞ അഞ്ച് തവണത്തെ വികസന പ്രവർത്തനങ്ങളും സഹകരണ മേഖലയിലുള്ള സ്വാധീനവും വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു കോവൂർ‌ കുഞ്ഞിമോൻ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ തവണ വെറും 2,790 വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട ഉല്ലാസ് കോവൂർ, ഇത്തവണ ഭരണവിരുദ്ധ വികാരത്തിലൂടെയും ആർഎസ്പിയുടെ പഴയ വോട്ടുകൾ തിരിച്ചുപിടിച്ചും വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു മത്സരത്തിനിറങ്ങിയത്. 2021-ൽ കോവൂർ കുഞ്ഞുമോന് 69,436 വോട്ടുകളും ഉല്ലാസ് കോവൂരിന് 66,646 വോട്ടുകളുമാണ് ലഭിച്ചത്. 2016-ൽ കുഞ്ഞുമോന് ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്താണ് കഴിഞ്ഞ തവണ അത് മൂവായിരത്തിൽ താഴെയായി കുറഞ്ഞത്.

Tags