വിവാഹം മുടങ്ങിയതിനുള്ള ചിലവിലും വിലയുണ്ട് ഒരു ജീവനെന്ന് മനസിലാക്കാൻ ഇനി എത്രപേരെ നമ്മൾ കൊലയ്ക്ക് കൊടുക്കണം ? മക്കളുടെ മരണത്തിന് നിലവിളിക്കാനേ കുറ്റം പറയുന്ന ബന്ധുക്കളെ കൊണ്ട് കഴിയൂ’: അഞ്ജലി ചന്ദ്രൻ

How many more people do we have to kill to understand that a life is worth the cost of a broken marriage? Only relatives who blame others can cry for the death of their children: Anjali Chandran


ഭർതൃവീട്ടിലെ പീഡനങ്ങളിൽ മനംനൊന്ത് ജീവനൊടുക്കുന്ന പെൺകുട്ടികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത് . അന്തസും അഭിമാനവും നോക്കി പെൺകുട്ടികളുടെ ജീവിതം കുരുതി കൊടുക്കുന്ന വീട്ടുകാരും ഈ തുടരുന്ന ഹത്യക്ക് കാരണക്കാരാണ്. വിസ്മയും വിപഞ്ചികയും അതുല്യയും ആവർത്തിക്കപ്പെടുന്ന ഈ സമൂഹത്തിനു മുന്നിലേക്ക് കണ്ണുതുറപ്പിക്കുന്ന കുറിപ്പ് പങ്കുവയ്ക്കുകയാണ് അഞ്ജലി ചന്ദ്രൻ. നിശ്ചയിച്ച വിവാഹം മുടങ്ങിയതിനുള്ള ചിലവിലും വിലയുണ്ട് ഒരു ജീവന് എന്നത് മനസിലാക്കാൻ ഇനിയും എത്രപേരെ നമ്മൾ കൊലയ്ക്ക് കൊടുക്കണമെന്ന് അഞ്ജലി ചോദിക്കുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പങ്കാളിയുടെയോ വീട്ടുകാരുടെയോ സ്വഭാവത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് മനസ്സിലായാൽ അതൊരു റെഡ് ഫ്ലാഗ് ആണെന്ന് മനസിലാക്കി ആ നിമിഷം ബന്ധം വേണ്ടെന്ന് വെയ്ക്കാൻ ആണ് വീട്ടുകാർ ശ്രമിക്കേണ്ടതെന്നും അഞ്ജലി കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനുള്ള ചിലവിലും വിലയുണ്ട് ഒരു ജീവന് എന്നത് മനസിലാക്കാൻ ഇനിയും എത്രപേരെ നമ്മൾ കൊലയ്ക്ക് കൊടുക്കണം ? പലതും മറച്ചു വെച്ച് വിവാഹം നടത്തുകയും അതിനു ശേഷം വീട് മുഴുവൻ സൈക്കോ മനുഷ്യരാണ് എന്ന് മനസ്സിലാക്കുകയും അവരോടൊപ്പം ജീവിക്കണോ , മരിക്കണോ , അതോ ഇറങ്ങി വരണോ എന്ന് ചിന്തിക്കേണ്ട അവസ്ഥ ദയവു ചെയ്തു പെൺകുട്ടികൾക്ക് ഉണ്ടാക്കരുത് ഇതേ സമയം പെൺകുട്ടിയുടെ ഒരു നാല് തലമുറയുടെ വിത്തും വേരും അന്വേഷിച്ച് , എവിടെയൊക്കെ അവർക്ക് സ്വത്ത് വകകൾ ഉണ്ടെന്നത് കൃത്യമായി അന്വേഷിക്കാൻ മിടുക്കരായ ആൺവീട്ടുകാർ കൂടിയാവും ഇതിൽ പലരും. എത്ര കിള്ളി അന്വേഷിച്ചിട്ടും പെൺവീട്ടുകാർക്ക് ഒരു വിവരവും കിട്ടിയില്ലെങ്കിലും വിവാഹ ശേഷം മകൾ വന്ന് അവളുടെ അവിടത്തെ അവസ്ഥ മോശമാണ് എന്ന് പറഞ്ഞാൽ ആ നിമിഷം അവളെ തിരികെ വിടുന്നില്ല എന്ന തീരുമാനം രക്ഷിതാക്കൾക്ക് എടുക്കാൻ കഴിയണം.

മറ്റുള്ളവർക്ക് ആദരാഞ്ജലി പോസ്റ്റർ അടിച്ചു തൂക്കാൻ വേണ്ടിയല്ല നമ്മളുടെ പെൺകുട്ടികളെ വളർത്തേണ്ടത് എന്ന ചിന്ത ഇനിയെങ്കിലും വേണം . മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മളുടെ പെൺകുട്ടികൾക്ക് പലപ്പോളും വിദ്യാഭ്യാസവും ജോലിയും ഉണ്ടെങ്കിലും എത്ര പീഡനം സഹിച്ചാലും തിരികെ വീട്ടിലേക്ക് ഇല്ല എന്ന ചിന്ത വരാൻ ആദ്യ കാരണം വീട്ടുകാർ കൂടെ നിൽക്കില്ല എന്ന യാഥാർത്ഥ്യമാണ്. എന്റെ മകളെ ഞാൻ വളർത്തുന്നത് ഭർത്താവിന്റെയോയോ അവന്റെ അച്ഛന്റെയോ അമ്മയുടെയോ സഹോദരങ്ങളുടെയോ പീഡനം സഹിക്കാൻ വേണ്ടി അല്ല എന്ന തുറന്നു പറച്ചിൽ തന്നെയാണ് സമൂഹത്തിന്റെ വായടപ്പിക്കാനുള്ള ആദ്യ മാർഗം.

പലപ്പോഴും പ്രശ്നങ്ങൾ കാരണം മകൾ തിരികെ വന്നാലും ആൾക്കാരുടെ മുന്നിൽ രണ്ടു കുടുംബാംഗങ്ങളും തമ്മിൽ നല്ല സ്നേഹത്തിൽ ആണെന്ന് കാണിക്കാനുള്ള വ്യഗ്രത ആളുകൾക്ക് കുറച്ച് കൂടുതലാണ്. നമ്മളോട് മോശം ചെയ്ത ഒരാൾക്കും ക്ലീൻ ചിറ്റ് കൊടുക്കേണ്ട ഒരു കാര്യവുമില്ല.പുറത്ത് വലിയ മാന്യത കാണിച്ച് മക്കളെയും അവരുടെ കുടുംബത്തെയും കുറിച്ച് നാട്ടുകാർക്ക് മുന്നിൽ സ്നേഹത്തോടെ വിവരിക്കുന്ന ആളുകളുള്ള വീടുകളിലെ സത്യകഥ നമ്മളറിയാൻ ശ്രമിക്കാറില്ല. സഹികെട്ട് പെൺകുട്ടികൾ ഇറങ്ങി വരാൻ ഇടയായ സാഹചര്യങ്ങൾ മനസിലായാൽ അവളെ കുറ്റം പറയാൻ മുന്നിൽ നിൽക്കില്ല എന്ന തീരുമാനം നമുക്ക് ഓരോരുത്തർക്കും എടുക്കാൻ കഴിയണം. പെൺകുട്ടി എന്ത് വന്നാലും ഇനി തിരികെ ആ വഴിയ്ക്ക് ഇല്ല എന്ന് കൊള്ളി മുറിച്ച് ഇട്ടാലും ഭർതൃ വീട്ടിലെ അഭിനയ പ്രതിഭകളെ യഥാവിധി നമ്മൾ തിരിച്ചറിയേണ്ട സമയമാണ്. യാതൊരു മനസാക്ഷിക്കുത്തും ഇല്ലാതെ കളവ് പറയാൻ സ്‌കിൽ ഉള്ള ആളുകൾ അപ്പോൾ എത്ര ക്രൂരമായിട്ടാവും വീടിനുള്ളിൽ ഓരോ പെൺകുട്ടികളെ ദ്രോഹിച്ച് കാണുക എന്നത് ആലോചിച്ചിട്ടുണ്ടോ ?

പെൺകുട്ടിയുടെ മരണ ശേഷം അവളുടെ വിവാഹ ജീവിതം വളരെ സംഘർഷം നിറഞ്ഞതാണ് എന്ന് ചാനലിന് മുന്നിൽ വന്നു നിന്നു പറയുന്നതിലും എത്രയോ എളുപ്പമാണ് അവളെ ജീവനോടെ തിരികെ കൂട്ടി വരുന്നത്. അവളുടെ പങ്കാളി അല്ല പ്രശ്നക്കാരൻ പകരം അവൻ്റെ വീട്ടുകാർ ആണ് കുഴപ്പമെങ്കിൽ തിരികെ ചെന്നു അവരോടൊപ്പം ഉത്തമ കുടുംബ സ്തുതി ഗീതം പാടാൻ അവളെ ഉപദേശിക്കാതെ സ്വന്തം ജീവിതം മനോഹരമായി കൊണ്ട് നടക്കാൻ അവളുടെ കൂടെ നില്ക്കാൻ ആണ് അവൾക്ക് സ്വന്തം ആളുകളെ വേണ്ടത്. അങ്ങനെ ഇറങ്ങി വരുന്നവരെ തിരഞ്ഞു പിടിച്ച് കുടുംബസ്‌നേഹം ഇല്ലാത്തവർ എന്ന് ചാപ്പ കുത്താൻ പോവുന്നതിനു മുൻപ് അവളുടെ ഭാഗം കൂടി കേൾക്കാൻ നമ്മൾക്ക് ബാധ്യതയുണ്ട്.

വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പെൺകുട്ടികൾ കയറി ചെല്ലുന്ന കീഴ്‌വഴക്കം അവസാനിക്കുന്ന കാലം വരെ അവൾക്ക് അവിടെ സുഖമാണോ എന്നത് നിരന്തരം അന്വേഷിക്കുക തന്നെ വേണം. ജനിച്ച് വളർന്ന വീട്ടിൽ നിന്ന് ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ആളുകൾക്കിടയിൽ പെട്ടു പോവുന്ന പെൺകുട്ടിികൾക്ക് തൂങ്ങി മരിക്കാനുള്ള കയർ പിരിക്കേണ്ട ആളുകളാവരുത് നമ്മളിൽ ഒരാളും. വിവാഹ ബന്ധം വേണ്ട എന്നോ ഭർതൃ വീട്ടുകാർ വേണ്ട എന്നോ ഒരു പെൺകുട്ടി പറഞ്ഞാലുടനെ അവളെ കുറ്റം പറയാൻ മുന്നിലുണ്ടാവുക ബന്ധുക്കളാണ്. വീട്ടുകാരെ സ്വന്തം അവസ്ഥ മനസ്സിലാക്കിക്കാൻ പറ്റിയാലും ബന്ധുക്കളെ പേടിച്ചാണ് പലരും മക്കളോട് ഈ ബന്ധം തുടരാൻ നിർബന്ധിക്കുക. മക്കളുടെ ചാവടിയന്തിരത്തിന് വന്നു നിലവിളിക്കാൻ കോറസ് കൂടാനേ ഈ ബന്ധുക്കളും സമൂഹവും ഉണ്ടാവൂ എന്നത് വീട്ടുകാർ മനസ്സിലാക്കി തുടങ്ങേണ്ട കാലമാണ്.
 

Tags