തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്നും വീണ പരിക്കേറ്റ് രോഗി മരിച്ച സംഭവം; ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി ബന്ധുക്കൾ

Patient dies after falling from bed at Thiruvananthapuram Medical College; Relatives file complaint against hospital authorities

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്നും വീണ പരിക്കേറ്റ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. പക്ഷാഘാതത്തിന് ചികിത്സ തേടിയ ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് മരിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ ശേഷം നല്‍കിയ ചികിത്സയില്‍ വീഴ്ചയുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. ഐസിയുവിലേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള നടപടിയുണ്ടായില്ലെന്ന് സുകുമാരപിള്ളയുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ മാസം 26നാണ് ചടയമംഗലം സ്വദേശിയായ സുകുമാരാപിള്ളയെ പക്ഷാഘാതത്തെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അവിടെ വച്ച് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയില്‍ കാര്യാമായ പുരോഗതിയുണ്ടായിരിക്കെ 29ാം തീയതി ഇയാള്‍ കട്ടിലില്‍ നിന്ന് വീണ് ദേഹമാസകലം പരിക്കേറ്റു. മുഖത്തും തലയിലും തുന്നലുകള്‍ ഇടേണ്ടി വന്നു. എന്നാല്‍ വീണ് പരിക്കേറ്റ ശേഷവും ഐസിയുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് മകള്‍ പറഞ്ഞു.

വീണ്ടും സ്‌ട്രോക്കിന് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും സ്‌ഫേറ്റി റെയിലിങ് ഉള്ള ബെഡ് നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ വീണശേഷമുള്ള ചികിത്സയില്‍ അനാസ്ഥയുണ്ടായെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. 28ാം വാര്‍ഡില്‍ സ്‌ഫേറ്റി റെയിലിങ് ഉള്ള ബെഡ് ഇല്ലാത്തതിനാല്‍ ആണ് സിംഗിള്‍ ബെഡ് നല്‍കിയതെന്ും രണ്ട് ബൈസ്റ്റാന്‍ഡര്‍ മാര്‍ക്ക് നില്‍ക്കാനുള്ള അനുമതി നല്‍കിയിരുന്നതായും സൂപ്രണ്ട് പറഞ്ഞു.

Tags