പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് ഇന്ധനമടിക്കാൻ ആശ്രയം സ്വകാര്യപമ്പുകൾ

ksrtc

പാലക്കാട്: ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഇന്ധനമടിക്കാൻ ഇപ്പോഴും ആശ്രയം സ്വകാര്യപമ്പുകൾ. ദീർഘദൂര ബസുകളടക്കം ദിവസേന സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനമടിക്കുകവഴി വകുപ്പിന് നഷ്ടം ലക്ഷങ്ങൾ. കെ.എസ്.ആർ.ടി.സി.ക്ക് പാലക്കാട്ട് സ്വന്തമായി പമ്പില്ലെന്ന കാരണത്താലാണ് അധികവില നൽകി സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനമടിക്കേണ്ടിവരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇതുസംബന്ധിച്ച് പരാതിയുയർന്നിട്ടും വിഷയത്തിൽ വകുപ്പ് മന്ത്രി ഇടപെട്ടിട്ടും പരിഹാരം കണ്ടെത്താനായില്ല.

പാലക്കാട് ഡിപ്പോയിൽനിന്ന് നെല്ലിയാമ്പതിയിലേക്കും കോയമ്പത്തൂർ, പൊള്ളാച്ചി, പഴനി തുടങ്ങിയ സ്ഥലങ്ങളിലേക്കും ദിവസേന 27 ബസുകളാണ് സർവീസ് നടത്തുന്നത്. ഇത്രയും ബസുകൾക്ക് ദിവസം ശരാശരി 2,617 ലിറ്റർ ഡീസൽ വേണം. 2,50,499 രൂപയാണ് ഇതിന് വേണ്ടത്. കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലെ പമ്പുകൾ ഡീലർ കമ്മിഷൻ അടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ളതിനാൽ ഡീസൽ ലിറ്ററിന് മൂന്നുരൂപ പത്തുപൈസ കെ.എസ്.ആർ.ടി.സി.ക്ക് കുറച്ചുകിട്ടും. ഇതനുസരിച്ച് ഡീസലിന് 2,42,386 രൂപ നൽകിയാൽ മതി. 8,113 രൂപയാണ് ദിവസവും ലാഭം കിട്ടുക.

എന്നാൽ, പാലക്കാട്ട് ബസുകൾ സ്വകാര്യപമ്പുകളിൽനിന്ന് ഡീസൽ നിറയ്ക്കുമ്പോൾ ഒരു രൂപ 30പൈസ മാത്രമാണ് കുറഞ്ഞുകിട്ടുന്നത്. ഇതിനാൽ 2,617 ലിറ്റർ ഡീസലിന് 2,47,097 രൂപനൽകണം. ഈ വകയിൽ 4,700 രൂപയോളമാണ് ദിവസവും കെ.എസ്.ആർ.ടി.സി.ക്ക് നഷ്ടംവരുന്നത്. മാസം 1,41,000 രൂപയും. മൂന്നോ നാലോ ജീവനക്കാർക്ക് ശമ്പളം നൽകാൻ വേണ്ടുന്ന തുകയാണ് സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനമടിക്കുകവഴി കെ.എസ്.ആർ.ടി.സി. നഷ്ടപ്പെടുത്തുന്നത്.

പാലക്കാട് ഡിപ്പോയിൽനിന്ന് തിരുവനന്തപുരം, ബെംഗളൂരു തുടങ്ങി എല്ലാ ദീർഘദൂരബസുകളും സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനമടിക്കുകവഴി കോടികൾ നഷ്ടമാകുന്നവിവരം 2025 മാർച്ചിൽ പുറത്തുവിട്ടിരുന്നു. വിഷയത്തിൽ മന്ത്രി ഉടൻ ഇടപെടുകയും ചെയ്തു. ഇതോടെ തിരുവനന്തപുരം, ബെംഗളൂരു തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകൾ മറ്റ് ജില്ലകളിലെ കെ.എസ്.ആർ.ടി.സി. പമ്പുകളിൽ ഇന്ധനമടിച്ചാൽമതിയെന്ന് നിർദേശിച്ചിരുന്നു.

പാലക്കാട് ഡിപ്പോയിൽ സ്വന്തമായി പമ്പില്ലാത്തതാണ് പ്രശ്‌നമെന്നും ശാശ്വത പരിഹാരത്തിനായി 2025 മേയിൽത്തന്നെ പുതിയപമ്പ് യാഥാർഥ്യമാക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, പ്രഖ്യാപനം നടപ്പായില്ല. ഇതോടെയാണ് ജില്ലയ്ക്കകത്തും തമിഴ്‌നാട് ഭാഗത്തേക്കുമുള്ള ബസുകൾക്ക് സ്വകാര്യപമ്പുകളെ ആശ്രയിക്കേണ്ടിവരുന്നത്. കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ പുതുക്കിപ്പണിതപ്പോഴും കെ.എസ്.ആർ.ടി.സി. പമ്പ് തുടങ്ങിയില്ല.

അതേസമയം, ശൗചാലയ മുറിയുടെ സ്ഥലമാണ് പമ്പിനായി കണ്ടെത്തിയിട്ടുള്ളതെന്നും ശൗചാലയമുറി മാറ്റിസ്ഥാപിക്കാനുള്ള നടപടി തുടങ്ങിയെന്നും അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ പറഞ്ഞു. വളരെ വേഗംതന്നെ പുതിയ ശൗചാലയത്തിന്റെ പണി തീർക്കും. പിന്നാലെ പുതിയപമ്പ് സ്ഥാപിച്ച് പാലക്കാട്ടെ ഇന്ധനപ്രശ്‌നത്തിന് പരിഹാരം കാണുമെന്നും അധികൃതർ പറഞ്ഞു.
 

Tags