രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണം, കണക്കുകൾ സി.എ.ജി ഓഡിറ്റ് ചെയ്യണം : പി. സന്തോഷ് കുമാർ
ന്യൂഡൽഹി: രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സി.എ.ജി ഓഡിറ്റ് ചെയ്യണമെന്നും സി.പി.ഐ രാജ്യസഭാ നേതാവ് പി. സന്തോഷ് കുമാർ എം.പി. രാമക്ഷേത്ര ട്രസ്റ്റ് കേന്ദ്ര സർക്കാരാണ് രൂപീകരിച്ചത്. നിലവിലെ എസ്.ഐ.ടി അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു.
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ അന്വേഷണം വളരെ അനിവാര്യമാണ്. അത് ഓഡിറ്റ് ചെയ്യേണ്ടത് സിഎജി ആയിരിക്കണം. ജുഡീഷ്യൽ എൻക്വയറി വേണം. ഇതാണ് സിപിഐയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പി സന്തോഷ്കുമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു.
‘നമ്മുടെ രാജ്യത്ത് വലിയ തരത്തിലുള്ള സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതിനും അതുവഴി വോട്ട് ബാങ്ക് ഉറപ്പിക്കുന്നതിനും വേണ്ടി സംഘപരിവാർ സംഘടനകൾ വളരെ ആസൂത്രിതമായി നടത്തിയ നീക്കമാണ് രാമക്ഷേത്രം. ആധുനിക ഇന്ത്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണത്. അങ്ങനെ ആയിരക്കണക്കിന് വിശ്വാസികളുടെ പിന്തുണ നേടിയെടുക്കുന്നതിന് സാധിച്ചു. അതിൻറെ ഒരു പരിണിതഫലമായിട്ടാണ് ഇന്ന് കാണുന്ന ഈ ബി.ജെ.പി ഗവൺമെന്റ് ഉണ്ടായിരിക്കുന്നത്. പിന്നെ അതിനെ നിലനിർത്താൻ വേണ്ടി നടത്തുന്ന മറ്റു കാര്യങ്ങളൊക്കെ വേറൊരു ഭാഗം. രാമക്ഷേത്രത്തിന് വേണ്ടി നടത്തിയ കാമ്പയിൻ ആണ് വലിയ മൈലേജ് ഉണ്ടാക്കികൊടുത്തത്. ഇന്ന് പക്ഷേ, ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്.
പ്രധാനമന്ത്രി രണ്ടു കാര്യങ്ങൾക്ക് മുൻകൈ എടുക്കണം. പാർലമെന്റിൽ പ്രഖ്യാപിച്ച ട്രസ്റ്റ് ആണ് രാമക്ഷേത്രത്തിന്റേത്. ഈ ഗുരുതരമായ തട്ടിപ്പിനെ കുറിച്ചിട്ട് ജുഡീഷ്യൽ അന്വേഷണം നടത്തണം. എസ്ഐടി അന്വേഷണത്തിൽ ഒരു വിശ്വാസവുമില്ല. അന്വേഷണം നടക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാൻ അല്ലാതെ എസ്ഐടി അന്വേഷണം കൊണ്ട് എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല. പാർലമെന്റിൽ പാസാക്കിയ ഒരു ട്രസ്റ്റ് കൂടി ആണല്ലോ രാമക്ഷേത്രത്തിന്റേത്. അപ്പോൾ ഇതിന്റെ കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടണം. അതിന് സി.ഐ.ജി നിർബന്ധമാണ്’ -സന്തോഷ് കുമാർ പറഞ്ഞു.
.jpg)

