മാസപ്പടി കേസിൽ പിണറായി വിജയനെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ

P jayarajan

കണ്ണൂർ: മാസപ്പടി കേസിൽ ഇഡി മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് അധികാരത്തിൽ വന്നതോടെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസാണ്. ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റ് ബിജെപിക്ക് കിട്ടി. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും ഭരണം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.

കേരളം കീഴടക്കണമെങ്കിൽ സിപിഎമ്മിനെ തകർക്കണം. അതിന്‍റെ ഭാഗമായാണ് ഇഡി കേരളത്തിലെത്തിയത്. അതാണ് പിണറായിയെയും റിയാസിനെയും കേസിൽ പെടുത്തുന്നത്. അതിൽ വി.ഡി. സതീശൻ സന്തോഷത്തിലാണെന്നും ജയരാജൻ പറഞ്ഞു.

അതേസമയം, പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ തോൽവിയെ കുറിച്ച് കേന്ദ്ര കമ്മിറ്റി കൃത്യമായി പറഞ്ഞെന്നും അദ്ദേഹം പ്രതികരിച്ചു. തെറ്റിദ്ധരിക്കപ്പെട്ട ആളുകളെ പാർട്ടിയുടെ ധാരണയ്ക്ക് അനുസരിച്ച് ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. സിപിഎമ്മിനകത്ത് എന്തെങ്കിലും ആശയ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ തിരുത്താനുള്ള ശക്തി സിപിഎമ്മിനുണ്ടെന്നും ജയരാജൻ പറഞ്ഞു.

Tags