ഒന്നേമുക്കാൽ കോടി രൂപയുടെ ഓക്സിജൻ പ്ലാന്റ് സജ്ജം ; തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് ഇനി പുതിയ മുഖം
തളിപ്പറമ്പ് : താലൂക്ക് ആശുപത്രിയുടെ സമഗ്ര നവീകരണത്തിന് പുതിയ മുഖം.ആശുപത്രിയിൽ ഒന്നേമുക്കാൽ കോടി രൂപ ചെലവിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് ഈ മാസം തന്നെ പ്രവർത്തനസജ്ജമാകുമെന്ന് നഗരസഭാ ചെയർപേഴ്സൺ പി.കെ സുബൈർ. ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി നഗരസഭ നടത്തുന്ന അടിയന്തര ഇടപെടലുകൾ എച്ച്.എം.സി യോഗത്തിൽ വിലയിരുത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ചെയർപേഴ്സൺ പി.കെ സുബൈർ വികസന പദ്ധതികളുടെ പുരോഗതി അറിയിച്ചത്.
tRootC1469263">പുതിയ നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ സമഗ്ര നവീകരണത്തിന് വേഗതയേറുകയാണ്. ഒരുകോടി എഴുപത്തിയഞ്ച് ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ഓക്സിജൻ പ്ലാന്റ് ഈ മാസം തന്നെ ജനങ്ങൾക്കായി തുറന്നുകൊടുക്കും. കരാറുകാരനുമായുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ച് പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കോവിഡ് കാലത്തിന് ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഈ പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ ആശുപത്രിയുടെ വലിയൊരു പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്.

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന കാന്റീൻ പ്രശ്നവും നഗരസഭയുടെ ഇടപെടലിലൂടെ പരിഹരിച്ചു. നേരത്തെ പേ വാർഡുകൾ പൊളിച്ചുമാറ്റിയതോടെ കച്ചവടം കുറയുമെന്ന് ഭയന്ന് കരാറെടുക്കാൻ ആരും മുന്നോട്ടുവരാത്തതായിരുന്നു കാന്റീൻ പൂട്ടാൻ കാരണമായത്. എന്നാൽ നഗരസഭയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്ന് ചൊവ്വാഴ്ച്ച മുതൽ ആശുപത്രി കാന്റീൻ പ്രവർത്തനം പുനരാരംഭിക്കും.
ആശുപത്രി കവാടത്തിലെ റോഡ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. ഈ മാസം തന്നെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് നഗരസഭാ അധ്യക്ഷൻ അറിയിച്ചു. ചികിത്സാ രംഗത്തും വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലെ ഒഴിവുകൾ നികത്തി ഇതിനകം നിയമനം നടത്തിക്കഴിഞ്ഞു. കൂടാതെ, സായാഹ്ന ഒ.പിയിലെ തിരക്ക് കുറയ്ക്കാനും ക്യാഷ്വാലിറ്റി വിഭാഗം കൂടുതൽ ശക്തിപ്പെടുത്താനുമായി ഒരു ഡോക്ടറെ കൂടി അധികമായി നിയമിക്കാൻ എച്ച്.എം.സി യോഗം തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ താലൂക്ക് ആശുപത്രിയുടെ സേവന നിലവാരം ഇരട്ടിയാക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭയെന്ന് ചെയർപേഴ്സൺ പി.കെ സുബൈർ പറഞ്ഞു.
.jpg)


