പ്രതിപക്ഷ നേതാവിനൊപ്പം പ്രതിപക്ഷ ഉപനേതാവും വേണം ; ആവശ്യം മുന്നോട്ടുവയ്ക്കാനൊരുങ്ങി സിപിഐ
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇടത് മുന്നണിക്കുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമായി. പ്രതിപക്ഷ നേതാവിനൊപ്പം പ്രതിപക്ഷ ഉപനേതാവും വേണമെന്ന ആവശ്യം സിപിഐ മുന്നോട്ടുവയ്ക്കാനൊരുങ്ങുന്നു. മുന്നണി നേതൃത്വം ഒരാളിൽ മാത്രം കേന്ദ്രീകരിക്കാതിരിക്കണമെന്ന നിലപാടിലാണ് പാർട്ടി. സിപിഐയുടെ നിയമസഭാ കക്ഷി നേതാവായി കെ രാജനെ തെരഞ്ഞെടുത്തു. പി പ്രസാദ് നിയമസഭാ കക്ഷി ഉപനേതാവായും ജി ആർ അനിൽ പാർട്ടി വിപ്പായും ചുമതലയേൽക്കും. കെ.കെ. വത്സരാജ് നിയമസഭാ കക്ഷി സെക്രട്ടറിയായിരിക്കും.
തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം പിണറായി വിരുദ്ധ വികാരമാണെന്ന വിലയിരുത്തലിലാണ് സിപിഐ. പാർട്ടിക്കുള്ളിലെ എതിർശബ്ദങ്ങളെ അടിച്ചമർത്തിയതും തിരിച്ചടിക്ക് വഴിവെച്ചുവെന്ന വിമർശനവും നേതൃയോഗങ്ങളിൽ ഉയർന്നു. സ്ഥാനാർത്ഥി നിർണയത്തിലെ പിഴവുകൾക്കും നേതൃത്വത്തെയാണ് ഉത്തരവാദിയാക്കുന്നത്. അതേസമയം, പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിൽ സിപിഐ ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ടെന്ന സൂചനകളുണ്ട്. ഇടതുകോട്ടകളിൽ ഉൾപ്പെടെ നേരിട്ട വലിയ തോൽവിക്ക് പിന്നാലെ സിപിഐഎമ്മും സിപിഐയും ആത്മപരിശോധനയിലേക്ക് കടക്കുകയാണ്. പരാജയം അപ്രതീക്ഷിതമാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ.
.jpg)

