'സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?'; പൊലീസിനെതിരെ അന്‍സിബ

Actress Ansiba given show cause notice, asks mother to provide explanation by 17th

മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും കേരള പൊലീസ് മേധാവിയെയും ടാഗ് ചെയ്താണ് അന്‍സിബ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെതിരെ അന്‍സിബ ഹസ്സന്‍. പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെയാണ് അന്‍സിബ രംഗത്തെത്തിയിരിക്കുന്നത്. വിഷയം കേവലം ഒരു 'മാനനഷ്ടക്കേസ്' മാത്രമാണ് എന്നാണ് പാലാരിവട്ടം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞതെന്ന് അന്‍സിബ ചൂണ്ടിക്കാട്ടി. 'അന്‍സിബ നല്‍കുന്ന പരാതികള്‍ അന്വേഷിക്കലല്ല കേരള പൊലീസിന്റെ ജോലി' എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതായും അറിഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അന്‍സിബ ആഞ്ഞടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അന്‍സിബയുടെ പ്രതികരണം. മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും കേരള പൊലീസ് മേധാവിയെയും ടാഗ് ചെയ്താണ് അന്‍സിബ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

പ്രതികളുടെ നിലവിലെ പ്രവര്‍ത്തി തന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് താന്‍ നിയമപരമായി പരാതി നല്‍കിയത്. ഇനി, അധികാരികള്‍ കാണുന്ന സ്ത്രീകള്‍ക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കില്‍, താന്‍ നല്‍കിയ പരാതിയുടെ പേരില്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ, ഈ വിഷയത്തില്‍ നീതിതേടി ഏതറ്റം വരെ പോകാനും താന്‍ തയ്യാറാണ്. കാരണം, നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് തന്റെ അന്തസ്സിനെയാണ്. അത് നഷ്ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവള്‍ക്ക് മാത്രമേ മനസ്സിലാകൂ. നിങ്ങള്‍ക്കത് മനസ്സിലാകില്ല. കാരണം, ആ വേട്ടക്കാര്‍ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങള്‍ സുരക്ഷിതരാണല്ലോയെന്നും അന്‍സിബ ചോദിച്ചു.

നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പാലാരിവട്ടം പൊലീസ് അന്‍സിബയെ അറിയിച്ചിരുന്നു. 'വീഡിയോ വിശദമായി പരിശോധിച്ചതില്‍ ഡിഫമേഷന്‍ വകുപ്പ്  പ്രകാരമുള്ള കുറ്റം മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്നും മറ്റ് ഒഫന്‍സുകള്‍ ഒന്നും നടന്നിട്ടില്ല എന്നും പൊലീസ് പറഞ്ഞിരുന്നു.

Tags