നിതിൻ രാജിൻ്റെ മരണം: പ്രതികളായ അദ്ധ്യാപകർ മുങ്ങി, ലോൺ ആപ്പിൻ്റെ പേരിൽ കേസ് വഴി തിരിച്ചുവിടാൻ അണിയറ നീക്കം
അഞ്ചരക്കണ്ടി:അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജിലെ നിതിൻ രാജിൻറെ ആത്മഹത്യയിൽ പ്രതികളായ രണ്ട് അദ്ധ്യാപകരും ഒളിവിൽ
കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. വിദ്യാർഥികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്തും. കേസിൽ പ്രതികളായ അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പെടെയുള്ള വിവിധ കേസുകളിൽ പ്രതിയായ ഇവർ താമസ സ്ഥലങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീടുകളിൽ നോട്ടിസ് നൽകിയിട്ടുണ്ട്.
വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികകളെ കോളേജ് മാനേജ്മെൻ്റ് സംരക്ഷിക്കുകയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.നിതിൻ രാജിന്റെ സഹപാഠികളുടെയും അധ്യാപകരുടെയും മാനേജ്മെന്റ് ഭാരവാഹികളുടെയും മൊഴികൾ പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. അതേസമയം, ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് വരുത്തി തീർക്കാൻ കോളേജ് മാനേജ്മെന്റ് ശ്രമിക്കുന്നുവെന്ന ആരോപണം ബന്ധുക്കളിൽ ശക്തമാണ്. കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഈയൊരു തരത്തിലും അന്വേഷണം നടത്തുന്നുണ്ടെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത് കേസിനെ വഴി തിരിച്ചുവിടാൻ ഉപയോഗിക്കുകയാണ് മാനേജ്മെൻ്റ്.നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം നിർഭയം മാധ്യമങ്ങൾക്ക് മുൻപിൽ രംഗത്തുവന്നിരുന്നു.
ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ ആരോപിച്ചു ജാതി അധിക്ഷേപത്തിനും റാഗിംഗിങ്ങും നടന്നു വെന്നാണ് ആരോപണം.ഇതിനൊപ്പംനിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ ലോൺ ആപ് മാഫിയയുടെ ഭീഷണിയും കാരണമായോ യെന്ന് പരിശോധിക്കുകയാണ് പൊലീസ്. ലോൺ ആപ് സംഘം നിതിന് അയച്ച ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, വായ്പ കൃത്യമായി അടച്ചിരുന്നുവെന്നും അതല്ല ആത്മഹത്യക്ക് കാരണമെന്നും നിതിൻ്റെ കുടുംബം പറഞ്ഞു. വിദ്യാർത്ഥിയുടെമരണം അന്വേഷിക്കുന്ന പ്രത്യേക സംഘം നിതിൻ്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഈ കാര്യം പറഞ്ഞത്.
.jpg)

