സംസ്ഥാനത്തെ നിപ പ്രതിരോധം ശോചനീയം; സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിചിത്ര സംഭവം, വിമർശിച്ച് പിണറായി വിജയൻ

Nipah response in the state is pathetic; Pinarayi Vijayan criticizes the appointment of the lawyer of the accused in the gold robbery case as a special pleader by the Devaswom

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശോചനീയമായ നിലയിലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വേണ്ട ഗൗരവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നില്ലെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിചിത്ര സംഭവമാണെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'നിപയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വേണ്ട ഗൗരവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല. ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ ഇടപെടലിനെ കുറിച്ചല്ല പറയുന്നത്. ഇക്കാര്യത്തില്‍ ആരോഗ്യമേഖലയെ ആകെ സജ്ജമാക്കാനും അതിന്റെ ഭാഗമായുള്ള ഇടപെടലുകള്‍ ഉണ്ടാവാനും സാധാരണ ഗതിയില്‍ ആരോഗ്യവകുപ്പും സര്‍ക്കാരും എടുക്കേണ്ട മുന്‍കൈ നടപടികള്‍ നിര്‍ഭാഗ്യവശാല്‍ കണ്ടില്ല. കേരളത്ത് അടുത്തകാലത്ത് ഉണ്ടായ ആരോഗ്യമന്ത്രിമാര്‍ ഒന്നും മെഡിക്കല്‍ ബിരുദധാരികള്‍ അല്ല. പക്ഷേ ഏറ്റവും കടുത്ത നിപ ബാധ ഉണ്ടായ ഘട്ടത്തില്‍ പോലും എങ്ങനെയാണ് ആരോഗ്യമന്ത്രി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമായിരുന്നത്. ഏതെല്ലാം തരത്തിലുള്ള ഇടപെടല്‍ നടത്തി എന്നതും അറിയാവുന്ന കാര്യമാണ്. നിലവില്‍ ശോചനീയമായ നിലയിലാണ്. ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല. ഇടപെട്ടിട്ടില്ല. ആരോഗ്യമന്ത്രി ഇവിടെ വന്നാല്‍ ബന്ധപ്പെട്ടവരെ ഉണര്‍ത്താന്‍ കഴിയും. ഇടപെടലുകള്‍ക്ക് സാധ്യത ഉണ്ട്. ഇത് ശരിയായ രീതിയല്ല. നിപയുടെ ഗൗരവ സ്വഭാവം അറിയാവുന്നതാണ്. ജാഗ്രതയുടെ ഭാഗമായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ വേണ്ടതാണ്.'- പിണറായി വിജയന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിചിത്ര സംഭവമെന്നും പിണറായി വിജയന്‍ പറഞ്ഞു. വിചിത്രമായ സംഭവങ്ങളാണ് നടക്കുന്നത്. വിചിത്രമായ പരസ്യ പ്രതികരണമാണ് ദേവസ്വം മന്ത്രിയില്‍ നിന്ന് ഉണ്ടായത്. നിയമനം അറിയില്ല എന്നാണ് പറഞ്ഞത്. ഇത്തരമൊരു നിയമനം ദേവസ്വം മന്ത്രി അറിയാതെ എങ്ങനെയാണ് ഉണ്ടാവുക. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഒരു സ്ഥാപനത്തിന് വേണ്ടി ഹാജരായ ഒരു അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് ഒരു തരത്തില്‍ കള്ളന് ചൂട്ടുപിടിക്കല്‍ ആയിപ്പോയെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Tags