നിപയില്‍ ആശ്വാസം; 42 സാംപിളുകള്‍ നെഗറ്റീവ്

google news
Nipah

സംസ്ഥാനത്ത് നിപ ബാധിതരുമായി സമ്പര്‍ക്കത്തിലായ 42 പേരുടെ പരിശോധനാഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന 23 സാംപിളുകളും നെഗറ്റീവായതില്‍ ഉള്‍പ്പെടുന്നു. നിപ ബാധിതരുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താനുള്ള പരിശ്രമം തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇതിനായി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കേന്ദ്രസംഘങ്ങള്‍ ഇന്നും പ്രദേശങ്ങളില്‍ പരിശോധന നടത്തും. ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരത്ത് പനി ബാധിച്ച് ചികില്‍സയിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ഫലവും നെഗറ്റീവാണ്. കോഴിക്കോട് നിന്നും വന്ന വിദ്യാര്‍ഥിയെ ഐസലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കാട്ടാക്കട സ്വദേശിനിയുടെ ഫലം കൂടി ഇനി വരാനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കോഴിക്കോട് എന്‍ഐടിയില്‍ നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ലാസ് തുടരുന്നത് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. അവസാന പോസിറ്റീവ് കേസ് മുതല്‍ 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ കാലായളവെന്നും ആകെ 42 ദിവസം ഫീല്‍ഡിലെ ജാഗ്രത തുടരേണ്ടതെന്നും മന്ത്രി പറഞ്ഞു.

Tags