അർബുദചികിത്സാരംഗത്ത് പുതിയ ചുവടുവെപ്പ് ; തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആദ്യമായി സൗജന്യ ഹൈപെക് കാൻസർ ശസ്ത്രക്രിയ

surgery

തൃശ്ശൂർ: സർക്കാർമേഖലയിലെ അർബുദചികിത്സാരംഗത്ത് പുതിയ ചുവടുവെപ്പുമായി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ്. സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ ആദ്യമായി സങ്കീർണമായ സൈറ്റോറിഡക്ടീവ് ശസ്ത്രക്രിയയ്ക്കും ഹൈപെക് ചികിത്സയ്ക്കും വിധേയയായ 54-കാരി സുഖം പ്രാപിച്ചു. കുടലിനോടുചേർന്ന് അപ്പെൻഡിക്സിലുണ്ടായ ‘സ്യൂഡോമൈക്സോമ പെരിറ്റോണി’ എന്ന അപൂർവ കാൻസർ ബാധിച്ച സ്ത്രീയ്ക്കാണ് ഈ ചികിത്സ നൽകിയത്. സ്വകാര്യമേഖലയിൽ എട്ടുമുതൽ 10 ലക്ഷം വരെ ചെലവു വരുന്ന ഈ ചികിത്സ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പൂർണമായും സൗജന്യമായാണ് ചെയ്തത്.

ശസ്ത്രക്രിയയും അതോടൊപ്പം പ്രത്യേകതരത്തിലുള്ള ഹൈപെക് കീമോതെറാപ്പിയുമാണ് ഈ ചികിത്സയുടെ ഭാഗമായുള്ളത്. കുടലിലെ അർബുദബാധയ്ക്കുപുറമേ, അണ്ഡാശയ കാൻസറിനും അനുയോജ്യമായ ചികിത്സാരീതിയാണിതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. എഴുമണിക്കൂർ നീണ്ടുനിന്ന ചികിത്സാനടപടികൾക്ക് സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശരത് കെ. കൃഷ്ണൻ, ഡോ. സഹീർ നെടുവഞ്ചേരി, മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ടിന്റു എന്നിവരുടെ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി സംഘമാണ് നേതൃത്വംനൽകിയത്. സർജറിവിഭാഗം പ്രൊഫസർ ഡോ. സി. രവീന്ദ്രൻ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി. ഡോ. നവ്യ, ഡോ. ജയരാജ്, ഡോ. സുമിൻ, ഡോ. വെങ്കട് എന്നിവരും ശസ്ത്രക്രിയാസംഘത്തിൽ പങ്കാളികളായി.

ദൈർഘ്യമേറിയതും അതിസങ്കീർണവുമായ ഈ ശസ്ത്രക്രിയയിലുടനീളം രോഗിയുടെ നില തൃപ്തികരമായി നിലനിർത്തുന്നതിൽ അനസ്തേഷ്യാവിഭാഗത്തിലെ ഡോ. ബാബുരാജ്, ഡോ. അമ്മിണിക്കുട്ടി, ഡോ. ഡാരിയസ്, ഡോ. ഗൗതം എന്നിവരടങ്ങുന്ന വിദഗ്ധസംഘവും പങ്കാളികളായി. റോസ്‌മേരി, ബിന്ദു, റൈസി, ജിഷ, ജിസി, രേഷ്മ, അർഥന എന്നിവരടങ്ങുന്ന നഴ്സിങ്‌സംഘം ശസ്ത്രക്രിയയ്ക്കുമുൻപും ശേഷവും രോഗിക്ക് മികച്ച പരിചരണം ഉറപ്പാക്കി. 10 ദിവസത്തെ കിടത്തിച്ചികിത്സയ്ക്കുശേഷം രോഗി ആശുപത്രി വിട്ടു.

ഹൈപെക് പോലുള്ള അത്യാധുനിക ചികിത്സാരീതികൾ സർക്കാർമേഖലയിൽ ലഭ്യമാകുന്നത്, ഉദരസംബന്ധമായ അപൂർവവും സങ്കീർണവുമായ കാൻസർബാധിതർക്ക് ഗുണകരമാകും.

Tags