എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങിൽ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തിൽ

New restrictions on LPG cylinder bookings; effective from May 1

 ന്യൂഡല്‍ഹി: രാജ്യത്തെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിതരണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനും കരിഞ്ചന്തയിലെ വില്‍പ്പന തടയുന്നതിനുമായി പുതിയ നിയന്ത്രണങ്ങള്‍ മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ സംയുക്തമായാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്. ബുക്കിങ് നടപടി ക്രമങ്ങളില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ ഇപ്രകാരമാണ്.

രണ്ട് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി പുതിയ നിയമമനുസരിച്ച് വര്‍ധിപ്പിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ ഇനി 25 ദിവസത്തിന് ശേഷമേ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. നേരത്തെ ഇത് 21 ദിവസമായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഈ ഇടവേള 45 ദിവസമായി ഉയര്‍ത്തി.

സിലിണ്ടര്‍ വിതരണത്തില്‍ ഇനി മുതല്‍ ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് (ഡിഎസി) നിര്‍ബന്ധമാക്കി. ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ഈ കോഡ് നല്‍കിയാല്‍ മാത്രമേ സിലിണ്ടര്‍ കൈപ്പറ്റാന്‍ സാധിക്കൂ.

പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഒതന്റിക്കേഷന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഇതുവരെ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ എത്രയും വേഗം ഇത് പൂര്‍ത്തിയാക്കേണ്ടതാണ്.

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വ്യതിയാനം കണക്കിലെടുത്ത് മേയ് ഒന്ന് മുതല്‍ സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. നിലവില്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും വാണിജ്യ സിലിണ്ടറുകള്‍ക്കും വില വര്‍ധനവ് നേരിടുന്ന സാഹചര്യമാണിപ്പോഴുള്ളത്.

Tags