വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച് അയൽവാസി; പ്രതി പിടിയിൽ

Neighbor attacks woman who questioned her about blocking water flow with soil; suspect arrested

കൊച്ചി: എറണാകുളം അയ്യമ്പള്ളിയിൽ റോഡിൽ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം. കലാകാരി ഷീജ കളപ്പുര ആണ് അയൽവാസിയുടെ ആക്രമണത്തിനിരയായത്.  എറണാകുളം അയ്യമ്പള്ളിയിൽ ഇന്നലെ വൈകുന്നേരം 5.15-ഓടെയായിരുന്നു സംഭവം. ഷീജയെ ഇരുമ്പ് ചൂൽ ഉപയോഗിച്ചാണ് സണ്ണി കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ ഷീജയുടെ കഴുത്തിന് മാരകമായി പരിക്കേറ്റിട്ടുണ്ട്.

റോ‌ഡിലൂടെ ഒഴുകുന്ന വെള്ളം സണ്ണി മണ്ണും മെറ്റലും ഉപയോഗിച്ച് ഷീജയുടെ വീട്ടിലേക്ക് വഴിതിരിച്ച് വിടാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്യവെയാണ് ക്രൂര മർദ്ദനം ഉണ്ടായത്. പ്രശ്നം ഒത്തുതീർപ്പാക്കാനെത്തിയ വാർ‌‌ഡ് കൗൺസിലറുടെ മുമ്പിൽ വച്ചായിരുന്നു ആക്രമണം.ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഷീജ ഒറ്റയ്ക്കാണ് അയ്യമ്പള്ളിയിലെ വീട്ടിൽ താമസിക്കുന്നത്. സണ്ണി മുമ്പും മോശമായി പെരുമാറിയിട്ടുള്ളതായാണ് യുവതി ആരോപിക്കുന്നത്. 

സണ്ണി മോശമായ മെസേജുകൾ നിരന്തരം ഫോണിൽ അയച്ചത് ഷീജ വിലക്കിയിരുന്നു. സഹായിക്കാനെന്ന വ്യാജേന പ്രതി പലതവണ വീട്ടിൽ കയറിവന്ന് മോശമായി പെരുമാറിയതിനെ യുവതി ശക്തമായി ചോദ്യംചെയ്തിരുന്നു. ഇതിന് സാക്ഷികളുമുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. മുനമ്പം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലും സണ്ണിക്കെതിരെ നിസാരവകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് യുവതി ആരോപിക്കുന്നു. ഇന്നലെ സംഭവം നടന്നപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും ഇന്ന് വാർത്ത വന്നതിന് ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

Tags