വയോധികന്‍റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച കേസ് ; അയൽവാസി അറസ്റ്റിൽ

Neighbor arrested in case of scalding by pouring hot water on elderly man's body

 തൃശൂര്‍: വയോധികന്‍റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച് ഗുരുതരമായി പൊള്ളിച്ച കേസില്‍ പ്രതിയായ അയല്‍വാസി രാജൻ (60) അറസ്റ്റിൽ. ശശി എന്ന 62കാരനെ കഴിഞ്ഞ വര്‍ഷം തിരുവോണ ദിവസം പൊള്ളലേറ്റ് വഴിയില്‍ അവശനിലയില്‍ കണ്ടെത്തിയിരുന്നു. വടക്കാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ ആറുമാസത്തിനു ശേഷമാണ് പിടികൂടുന്നത്. ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ലഭിക്കാത്ത കേസില്‍ സംശയമുളളവരെ ചുറ്റിപ്പറ്റി നടത്തിയ നിരന്തരമായ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും വടക്കാഞ്ചേരി പൊലീസിനെ സഹായിച്ചത്. സംഭവത്തില്‍ മുപ്പതോളം പേരുടെ മൊഴിയെടുക്കുകയും സാഹചര്യം പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. രാജന്‍ പൊലീസിന് നല്‍കിയ മൊഴി സംശയകരമായിരുന്നു, ഇയാളുടെ പെരുമാറ്റവും അസ്വാഭാവികമായി പൊലീസിന് തോന്നി. തുടർന്ന് പൊലീസ് ഇയാളെ തുടർച്ചയായി നിരീക്ഷിക്കുകയായിരുന്നു.

tRootC1469263">

അന്വേഷണത്തിനൊടുവില്‍ രാജന്‍ ചില ആത്മസുഹൃത്തുക്കളൊട് മാസങ്ങള്‍ക്കു ശേഷം കുറ്റസമ്മതം നടത്തിയതായി കണ്ടെത്തുകയും അതിന്റെ തെളിവുകള്‍ കാര്യക്ഷമമായി ശേഖരിക്കുകയും ചെയ്ത ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീട്ടിലേക്ക് ബന്ധുക്കള്‍ വരുന്ന സമയം വീടിന് സമീപത്ത് വഴിയില്‍ മദ്യപിച്ച് കിടന്നതിനാണ് ചൂടു വെളളമൊഴിച്ചതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് ഈ കേസില്‍ പ്രത്യേക താല്പര്യമെടുക്കുകയും കേസിലെ പ്രതിയെ കണ്ടെത്തുന്നതിന് സമയം നല്‍കുകയും ചെയ്തതിനാലാണ് കേസില്‍ വളരെ ഫലപ്രദമായ രീതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ അറിയിച്ചു.

Tags