നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ നടന്നത് 69 ലക്ഷം രൂപയുടെ സിഡിഎസ് ഫണ്ട് തട്ടിപ്പ് : ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോലീസിൽ പരാതി നൽകി

തിരുവല്ല : സിപിഎം ഭരിക്കുന്ന നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ നടന്ന 69 ലക്ഷം രൂപയുടെ സിഡിഎസ് ഫണ്ട് തട്ടിപ്പ് സംഭവത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുളിക്കിഴ് പോലീസിൽ പരാതി നൽകി. പണപഹരണം, വഞ്ചന കുറ്റം , വ്യജരേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടെ ഉള്ള കുറ്റകൃത്യങ്ങൾ ചുമത്തി സിഡിഎസ് ചെയർപേഴ്സൺ പി കെ സുജ, അക്കൗണ്ടന്‍റ് എ സീനാമോൾ, മുൻ വി.ഇ.ഒ വിൻസി എന്നിവർക്കെതിരെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പ്രസിഡന്റ് ടി പ്രസന്ന കുമാരി ജില്ലാ മിഷൻ ഓഡിറ്റ് വിഭാഗം നൽകിയ റിപ്പോർട്ട് അടക്കം ഉൾപ്പെടുത്തി ഞായറാഴ്ച ഉച്ചയോടെ പരാതി നൽകിയത്.
ശനിയാഴ്ച രാവിലെ നടന്ന പഞ്ചായത്ത് സമിതി യോഗത്തിന്റെ തീരുമാന പ്രകാരമാണ് പരാതി നൽകിയത്. കുടുംബശ്രീ ജില്ലാ മിഷൻ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുവന്നത്. നടപടിയുടെ ഭാഗമായി സിഡിഎസ് ചെയർപേഴ്സൺ പി കെ സുജയെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനും അക്കൗണ്ട് എ സീനാ മോളെ സസ്പെൻഡ് ചെയ്യുവാനും വി.ഇ.ഒ വിൻസിക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുവാനും ജില്ലാ മിഷൻ കോഡിനേറ്റർ എസ് ആദിലയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനമെടുത്തിരുന്നു.
സംഭവത്തിൽ സിപിഎം നേതാക്കൾക്കും പങ്ക് ഉണ്ട് എന്നും വിജിലൻസ് അന്വേഷണം അടക്കം ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളായ ബിജെപിയും കോൺഗ്രസും വരും ദിവസങ്ങളിൽ പഞ്ചായത്തിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പരാതിയിന്മേൽ ആരോപണ വിധേയരായ മൂവർക്കും എതിരെ കേസെടുക്കുമെന്ന് ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു.