ഇന്ത്യയുടെ പരമാധികാരത്തെ നരേന്ദ്ര മോദി ട്രംപിന് മുന്നില്‍ അടിയറവ് വെച്ചു : കെസി വേണുഗോപാല്‍ എംപി

kc venugopal mp

 ഡല്‍ഹി : ഇന്ത്യയുടെ പരമാധികാരത്തെ നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് മുന്നില്‍ അടിയറവ് വെച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.ഇന്ത്യ ചരിത്രത്തിലാദ്യ സംഭവമാണ് നമ്മുടെ രാജ്യത്തിന്റെ വ്യാപാര കരാര്‍ മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത്.എല്ലാം  ട്രംപ്  തീരുമാനിച്ചത് അനുസരിച്ച് മോദി കീഴടങ്ങുകയാണ്.ഇതിലെന്താണ് സംഭവിച്ചതെന്ന് പാര്‍ലമെന്റിനെ അറിയിക്കണം. ഇത് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ അഭിമാനത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്. ബിജെപിക്ക് ദേശസ്‌നേഹത്തെ കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല. പ്രധാനമന്ത്രി പദത്തെ വെറും നോക്കുകുത്തിയാക്കി. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദവി ട്രംപിന് ഏല്‍പ്പിച്ചാല്‍ പോരെയെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു.  

tRootC1469263">

ചൈനീസ് സൈന്യത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ അനുമതി വൈകിയത് സംബന്ധിച്ച് മുന്‍ കരസേന മേധാവിയുടെ പുസ്‌കത്തിലെ ഭാഗങ്ങള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചപ്പോള്‍ തികച്ചും അവാസ്തവമായ കാര്യങ്ങള്‍ ഉന്നയിച്ച് മറുപടി പറയാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നിഷേധിക്കുകയായിരുന്നു. തുടരെത്തുടരെ അദ്ദേഹത്തിൻ്റെ മൈക്ക് ഓഫ് ചെയ്തു. ജനാധിപത്യ കീഴ് വഴക്കങ്ങളെ മോദി ഭരണകൂടം കാറ്റില്‍പ്പറത്തി. അപ്രിയ സത്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് മോദിയും മന്ത്രിമാരും ശ്രമിച്ചത്. ഈ വിഷയം  പാര്‍ലമെന്റില്‍ അല്ലെങ്കില്‍ പിന്നെയെവിടെയാണ് ഉന്നയിക്കുക. ഇതൊന്നും കൊണ്ട് പ്രതിപക്ഷ നേതാവ് പേടിക്കുന്ന ആളെല്ലെന്ന് മോദിക്കും കൂട്ടര്‍ക്കും കഴിഞ്ഞ ദിവസം ഒരിക്കല്‍ക്കൂടി ബോധ്യപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കാന്‍ എസ് ഐടിയുടെ മേലുള്ള സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കാരണമാണ് ഓരോരുത്തര്‍ക്കായി ജാമ്യം ലഭിക്കുന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.ഇതൊല്ലാം ഹൈക്കോടതി നിരീക്ഷിക്കുന്നുണ്ടെന്നും കോടതി ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വേണുഗോപാല്‍ പറഞ്ഞു.

Tags