സംഘപരിവാറെന്നല്ല ഒരു ജാതിമത സംഘടനകളുമായും ബന്ധമില്ലെന്ന് വ്യക്തമാക്കി എന്‍ ശേഷാദ്രിനാഥന്‍

N Seshadri Nathan clarified that he has no connection with any caste or religious organizations, not even the Sangh Parivar.

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുണ്ടെന്ന തരത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കുന്ന എന്‍ ശേഷാദ്രിനാഥനെതിരെ വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ തനിക്ക് സംഘപരിവാര്‍ സംഘടനകളുമായോ ജാതിമത സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എന്‍ ശേഷാദ്രിനാഥന്‍. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് തന്റെ അടുത്ത സുഹൃത്താണ്. ലോ കോളജില്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തോളം ഒരുമിച്ച് പ്രാക്ടീസ് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നും എന്‍ ശേഷാദ്രിനാഥന്‍ പറഞ്ഞു. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല. പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐയുമായോ, രാഷ്ട്രീയ നേതാക്കളുമായോ യാതൊരു ഒരു ബന്ധവുമുണ്ടായിരുന്നില്ല. വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും ശേഷാദ്രിനാഥന്‍ വ്യക്തമാക്കി.

സാമൂഹ്യ മാധ്യമത്തിലൂടെ രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന ആരോപണം ശേഷാദ്രിനാഥന്‍ തള്ളി. അത്തരം പ്രചാരണം നടത്തിയിരുന്നെങ്കില്‍ ഹൈക്കോടതിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കും. തന്റെ സമൂഹ്യ മാധ്യമ അക്കൗണ്ട് നിര്‍ജീവമാണ്. ആരോപണം ഉന്നയിച്ചവര്‍ പ്രത്യേകമായൊരു പോസ്റ്റ് ചൂണ്ടിക്കാണിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല സൂക്ഷ്മതയോടെ നിര്‍വഹിക്കുമെന്നും ശേഷാദ്രിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

Tags