കനത്ത പോളിങ്ങിലുടെ ജനാധിപത്യ പ്രബുദ്ധത തെളിയിച്ചു വോട്ടർമാർക്ക് നന്ദി പറഞ്ഞ് എം.വി ഗോവിന്ദൻ മാസ്റ്റർ
കണ്ണൂർ: നവകേരളനിർമിതിക്കായുള്ള തുടർച്ചയ്‌ക്കായി ഒരുമിച്ചുനിൽക്കാനും ഒന്നിച്ച് മുന്നേറാനും വോട്ടുചെയ്‌ത എല്ലാവരെയും സിപിഎം സംസ്ഥാന കമ്മിറ്റി അഭിവാദ്യംചെയ്യുന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്‌റ്റർ. കേരളത്തിന്റെ വികസനത്തുടർച്ചയ്‌ക്ക് എൽഡിഎഫ് സർക്കാർ തുടരുമെന്നുറപ്പാണെന്ന് ഗോവിന്ദൻ മാസ്‌റ്റർ പ്രസ്‌താവനയിൽ പറഞ്ഞു. ഇതുവരെയുള്ള വികസന, ക്ഷേമ സങ്കൽപങ്ങളെല്ലാം തിരുത്തിക്കുറിച്ച് മുന്നേറിയ പത്തുവർഷം ഏറ്റവും പ്രധാനപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
യുഡിഎഫ് തകർത്തെറിഞ്ഞ കേരളത്തെ പുതുക്കിപ്പണിയാനാണ് 2016ൽ ജനങ്ങൾ എൽഡിഎഫിനെ ചുമതലപ്പെടുത്തിയത്. ആ ഉത്തരവാദിത്വം സർക്കാർ നിർവഹിച്ചുകൊണ്ടിരിക്കുന്നു. ആ ഇരുണ്ടകാലത്തേക്ക് തിരിച്ചുപോകരുതെന്ന് കേരളം ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നുവെന്നത് തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്. ഏറ്റവും കുറഞ്ഞ ദിവസങ്ങളേ പ്രചാരണത്തിന് സമയമുണ്ടായുള്ളു. എന്നാൽ മാറിയ കേരളത്തിന്റെ നേരനുഭവമുള്ള ജനങ്ങൾക്ക് സർക്കാരിനെക്കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളുവെന്ന് അദ്ദേഹം കുറിച്ചു.
വർഗീയസംഘർഷങ്ങളില്ലാത്ത, സാഹോദര്യം പുലരുന്ന, സാമൂഹ്യക്ഷേമവും സമഗ്രവികസനവും സാധ്യമായ ഒരു നവകേരളം സൃഷ്‌ടിക്കാൻ ഇടതു സർക്കാരിനായി. അതിനുള്ള തുടർച്ചയ്‌ക്കായാണ് എൽഡിഎഫ് വോട്ടുചോദിച്ചത്. എന്നാൽ നുണപ്രചാരണങ്ങൾകൊണ്ട് കേരളം ആർജിച്ച നേട്ടങ്ങളെ മറയ്‌ക്കാനാകുമോ എന്നായിരുന്നു യുഡിഎഫ് നോക്കിയത്. കേരളത്തിനുപുറത്തുനിന്നുള്ള നേതാക്കളെയുൾപെടെയത്തിച്ച് കേരളത്തിനെതിരെ ഇല്ലാക്കഥകൾ പറഞ്ഞ് അപമാനിക്കാൻ ശ്രമിച്ചു. നുണകളുടെ കുത്തൊഴുക്കായിരുന്നു. എത്രമാത്രം നുണപറയാം എന്നതിലായിരുന്നു യുഡിഎഫ് നേതാക്കൾ തമ്മിലുള്ള മത്സരം.
അതൊന്നും ജനങ്ങളെ ബാധിച്ചില്ല. മുണ്ടക്കൈ ദുരന്തബാധിതർക്ക് വീട് നിർമിക്കാനെന്നു പറഞ്ഞ് പണം പിരിച്ച് മുക്കിയത് ഇൗ തെരഞ്ഞെടുപ്പുകാലം കേരളം ചർച്ചചെയ്‌തതാണ്. ദുരന്തബാധിതരോടുള്ള ചതിക്ക് കേരളം മാപ്പുനൽകില്ല. തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്കായി അഹോരാത്രം പ്രവർത്തിച്ച ഓരോ എൽഡിഎഫ് പ്രവർത്തകർക്കും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായ ഓരോരുത്തർക്കും നന്ദി അറിയിക്കുന്നു. വികസനക്കുതിപ്പ് തുടരും. ഒരുമിച്ച് മുന്നേറാമെന്നും അദ്ദേഹം പ്രസ്താവനയിൽ കുറിച്ചു.
.jpg)


