മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്നുമുതല്‍

Mullaperiyar

അണക്കെട്ടിന്റെ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, ചോര്‍ച്ചയുടെ അളവ്, സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിച്ച് വിലയിരുത്തുന്നത്

തിരുവനന്തപുരം: സുപ്രീംകോടതി നിയോഗിച്ച സുരക്ഷാ സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് പരിശോധന നടത്തും. കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ 2022 ലാണ് മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. ദേശീയ ജലവൈദ്യുത കോര്‍പ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയാണ് അണക്കെട്ടില്‍ പരിശോധന നടത്തുന്നത്.

ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയില്‍ കേരളത്തിന്റെ പുതിയ പ്രതിനിധി.ഗോപാല്‍ ധവാന്‍, എം എല്‍ ശര്‍മ്മ, ഗുല്‍ഷന്‍ രാജ് എന്നിവരാണ് സമിതിയിലുള്ള മറ്റംഗങ്ങള്‍. മൂന്നു ദിവസം കുമളിയില്‍ തങ്ങുന്ന സംഘം, പരിശോധനയ്ക്ക് ശേഷം യോഗവും ചേരും. ഈ മാസം അവസാനം ഡല്‍ഹിയില്‍ ഉന്നതല യോഗവും ചേരുന്നുണ്ട്. 

അണക്കെട്ടിന്റെ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, ചോര്‍ച്ചയുടെ അളവ്, സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിച്ച് വിലയിരുത്തുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കേരളം തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.

Tags