മൂവാറ്റുപുഴ ഓടുന്ന കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറുടെ മുഖത്തടിച്ച് യാത്രക്കാരൻ

ksrtc

 മൂവാറ്റുപുഴ: സർവീസ് നടത്തുന്നതിനിടെ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറെ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. കോഴിക്കോട്-അടൂർ സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവറായ കൊല്ലം കുന്നത്തൂർ സ്വദേശി സതീഷിനാണ് (46) ഓട്ടത്തിനിടെ മുഖത്ത് അടിയേറ്റത്. വെള്ളിയാഴ്ച രാവിലെ 5.30-ഓടെ മൂവാറ്റുപുഴയ്ക്ക് സമീപം പേഴയ്ക്കാപ്പിള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുഖത്ത് ശക്തമായ അടിയേറ്റിട്ടും ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതെ ബസ് പെട്ടെന്ന് തന്നെ നിയന്ത്രിച്ചതിനാൽ റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളും യാത്രക്കാരും വലിയൊരു ദുരന്തത്തിൽ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

കോട്ടയ്ക്കലിൽ നിന്നും ബസിൽ കയറിയ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ എ.ആർ. ക്യാമ്പിലെ പോലീസുകാരനാണ് തന്നെ മർദിച്ചതെന്ന് ഡ്രൈവർ സതീഷും കണ്ടക്ടർ മഹേഷും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിൽ കണ്ടാലറിയാവുന്ന ആൾ എന്നാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പേഴയ്ക്കാപ്പിള്ളി ജംഗ്ഷനിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങുന്നതിനിടെയാണ് തർക്കങ്ങളുടെ തുടക്കം. തനിക്ക് ഇറങ്ങേണ്ട സ്ഥലം വാഴപ്പിള്ളി ആയോ എന്ന് യാത്രക്കാരൻ ചോദിച്ചപ്പോൾ, വാഴപ്പിള്ളിയിലേക്ക് ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് ജീവനക്കാർ വ്യക്തമാക്കി. തുടർന്ന് ബസ് മുന്നോട്ട് എടുത്ത് അല്പം ദൂരം പിന്നിട്ടപ്പോഴേക്കും തനിക്ക് ഇവിടെ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പെട്ടെന്ന് ബെല്ലടിക്കുകയായിരുന്നു. ഇതേച്ചൊല്ലി ബസിനുള്ളിൽ ഉടലെടുത്ത രൂക്ഷമായ തർക്കമാണ് ഒടുവിൽ ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവർക്ക് നേരെയുള്ള അതിക്രമത്തിൽ കലാശിച്ചത്.

സംഭവത്തെ തുടർന്ന് സ്ഥലത്ത് പോലീസും എത്തിച്ചേർന്നു. എന്നാൽ, ഡ്രൈവർ തന്നെയാണ് തന്നെ ആദ്യം മർദിച്ചതെന്ന വാദമാണ് പ്രതി പോലീസിന് മുന്നിൽ ഉയർത്തിയത്. ഇതോടെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പ്രതിക്കെതിരെ ശക്തമായി രംഗത്തുവരികയും ഡ്രൈവറെ ഇയാൾ അകാരണമായി ആക്രമിക്കുകയായിരുന്നു എന്ന് പോലീസിനോട് വിളിച്ചുപറയുകയും ചെയ്തു. ചില യാത്രക്കാർ മർദനത്തിന് ശേഷമുള്ള ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുക കൂടി ചെയ്തതോടെ പോലീസ് പ്രതിസന്ധിയിലായി.

​തുടർന്ന് ബസ് മൂവാറ്റുപുഴ സ്റ്റാൻഡിലേക്ക് എത്തിക്കാൻ പോലീസ് നിർദേശിക്കുകയായിരുന്നു. യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റിവിട്ട ശേഷം പരിക്കേറ്റ ഡ്രൈവർ സതീഷ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കെ.എസ്.ആർ.ടി.സി. ജീവനക്കാരന് നേരെയുണ്ടായ ഈ അതിക്രമം രാവിലെ തന്നെ കെ.എസ്.ആർ.ടി.സി. എം.ഡി.യുടെയും ഗതാഗത മന്ത്രിയുടെയും ഔദ്യോഗിക സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, കെ.എസ്.ആർ.ടി.സി. ജീവനക്കാരെ മർദിച്ച ആളും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കേസ് ഒതുക്കിതീർക്കാനും പ്രശ്നം പറഞ്ഞുതീർക്കാനും പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ സമ്മർദമുണ്ടായതായി സൂചനകളുണ്ട്. എന്നാൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ജീവനക്കാരനെ അക്രമിച്ച സംഭവത്തിൽ യാതൊരുവിധ ഒത്തുതീർപ്പിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് കെ.എസ്.ആർ.ടി.സി. അധികൃതർ.

Tags