ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ചാല്‍ നടപടി : മന്ത്രി വീണാ ജോര്‍ജ്

veena
veena

പത്തനംതിട്ട : ഭിന്നശേഷിക്കാരുടെ ഒരു ആനൂകൂല്യവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കരുതുലും കൈത്താങ്ങും അദാലത്തിന്റെ തിരുവല്ലയിലെ പരാതികള്‍ പരിഗണിക്ക മുന്നിലെത്തിയ പരാതി അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ നിര്‍ദേശം. ഇതുമറികടന്നാല്‍ കര്‍ശന നടപടിയെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്‍കി.

ഭിന്നശേഷി പാസ് ഉണ്ടായിട്ടും ചില സ്വകാര്യ ബസുകളിലെ യാത്രയ്ക്ക് ഇളവ് ലഭിക്കുന്നില്ലന്ന പരാതിയുമായാണ് തോട്ടഭാഗം വടക്കുമുറിയില്‍ തിരുവോണം വീട്ടില്‍ എ. അക്ഷയ് എത്തിയത്. 24 വയസ്സുള്ള അക്ഷയ്  തൊഴില്‍രഹിതനുമാണ്. ജോലിതേടിയാണ് മിക്ക യാത്രകളും. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ച ഭിന്നശേഷി പാസ് കാണിച്ചാല്‍ പോലും ചില ബസുകളില്‍ ഫുള്‍ ടിക്കറ്റ് നല്‍കുന്നു. തെളിവുമായാണ് പരാതിനല്‍കിയത്.  

സമൂഹത്തിലെ ഭിന്നശേഷിക്കാരായ ആളുകളെ പൊതുവായി ബാധിക്കുന്ന വിഷയമാണ് എന്ന് വിലയിരുത്തി അടിയന്തര നടപടിക്കാണ് നിര്‍ദേശമുണ്ടായത്. ഭിന്നശേഷിക്കാര്‍ക്ക് യാത്രാവേളയില്‍ നിയമപരമായി അവകാശപ്പെട്ട ഇളവുകള്‍ ലഭിക്കുന്നുണ്ടെന്ന് ആര്‍ടിഒ ഉറപ്പാക്കുക. പരാതിക്കാരന്‍ ഹാജരാക്കിയ ടിക്കറ്റുകള്‍ പരിശോധിച്ച് ഇളവ് നല്‍കാത്ത  ബസ്സുകള്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുക- ഇതായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.
 

Tags