പട്ടികജാതി യുവതയുടെ സാമ്പത്തിക ശാക്തീകരണം അനിവാര്യം: മന്ത്രി കെ എ തുളസി

THULASI


പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ് സാമൂഹിക മുന്നേറ്റത്തിനും പ്രാതിനിധ്യത്തിനും അടിത്തറയെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി പറഞ്ഞു. വകുപ്പ് അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച നൈപുണ്യ വികസന സംരംഭകത്വ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുതിയ ആശയങ്ങളിലൂടെയും നൂതന സാധ്യതകളിലൂടെയും സംസ്ഥാനത്തെ പുതുയുഗത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

സർക്കാർ പദ്ധതികൾ ആത്മാഭിമാനത്തോടെ ഉപയോഗപ്പെടുത്തി സ്വന്തം കഴിവും പ്രത്യാശയും കൊണ്ട് കുടുംബത്തിനും സമൂഹത്തിനും പ്രയോജനകരമായ രീതിയിൽ വിദ്യാർഥികൾ മുന്നേറണം. വകുപ്പിന്റെ പദ്ധതികൾ നൂറ് ശതമാനം വിജയത്തിലെത്തിക്കുന്നതിനായി എല്ലാവരും ഒരേ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കണം. വാക്കുകളേക്കാൾ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കുമാണ് ഇന്നത്തെ കാലത്ത് കൂടുതൽ പ്രസക്തി. ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിലൂടെ ഏത് വെല്ലുവിളിയെയും അതിജീവിക്കാനാകുമെന്നും മന്ത്രി കെ എ തുളസി പറഞ്ഞു. വിവരസാങ്കേതികവിദ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സംശയങ്ങൾ പരിഹരിക്കാനും പുതിയ തൊഴിൽ മേഖലകളിലേക്ക് അവരെ പ്രാപ്തരാക്കാനുമാണ് ശിൽപശാല സംഘടിപ്പിച്ചത്.

ദേശീയ-സംസ്ഥാന തലങ്ങളിലെ വിദഗ്ധർ നയിക്കുന്ന ക്ലാസുകളിലൂടെ വിദ്യാർഥികൾക്ക് തൊഴിൽ, നൈപുണ്യ വികസനം, പുതിയ അവസരങ്ങൾ എന്നിവ സംബന്ധിച്ച അറിവ് നേടാനും സംശയങ്ങൾ ദുരീകരിക്കാനുമുള്ള അവസരമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ, അഡീഷണൽ ഡയറക്ടർ സജീവ് വി, എൻഎസ്ഡിസി സ്റ്റേറ്റ് എൻഗേജ്മെന്റ് ഓഫീസർ നിഖിൽ ജോസ്, കെയ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി വി വിനോദ്, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ രാജീവ് ജി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായി. പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന - ഉന്നതി പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങൾക്കായുള്ള നൈപുണ്യ വികസനം, സംരംഭകത്വം, സ്ഥിരതയുള്ള തൊഴിൽ അവസരങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഏകദിന ശിൽപശാല നടത്തിയത്. സർക്കാർ സർക്കാരേതര ഏജൻസികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശിൽപശാലയിൽ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളും പങ്കെടുത്തു.

Tags