പിരായിരിയിൽ സ്ഥലം ലഭ്യമാക്കിയാൽ പിരായിരിയിൽ പുതിയ ആശുപത്രി കെട്ടിടം നിർമിക്കും: മന്ത്രി കെ മുരളീധരൻ

k muraleedharan

പലാക്കാട് : പിരായിരിയിൽ സ്ഥലം ലഭ്യമാക്കിയാൽ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രി കെട്ടിടം സർക്കാർ നിർമിച്ച് നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. പിരായിരിയിലെ ആരോഗ്യകേന്ദ്രം സന്ദർശിച്ച മന്ത്രി, അലോപതി, ആയുർവേദം, ഹോമിയോ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വിപുലമായി സൗകര്യങ്ങൾ ആവശ്യമാണെന്ന് വിലയിരുത്തി. സംവിധാനങ്ങൾ വികസിക്കുന്നതിന് അനുസൃതമായി ജീവനക്കാരുടെ വിന്യാസത്തിലും മാറ്റം വരുത്തും. ഐ.പി സംവിധാനങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്താൻ സാധിക്കും. ജില്ലാ ആശുപത്രിയിലെ ഒഴിവുള്ള തസ്തികകൾ നികത്താൻ നടപടി സ്വീകരിക്കും. നബാർഡിന്റെയും ഇൻകെല്ലിന്റെയും കെട്ടിടനിർമാണം പൂർത്തിയായാൽ ജില്ലാ ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പകർച്ചവ്യാധി പ്രതിരോധത്തിന് മികച്ച അന്തരീക്ഷം ഒരുക്കുന്നതിന് വിവിധയിടങ്ങളിൽ നിന്നും നീക്കിയ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സംസ്‌കരണയൂണിറ്റുകൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ആധുനിക സംവിധാനങ്ങൾ നിലവിൽ ഉള്ളതിനാൽ സംസ്‌കരണ പ്ലാന്റുകൾ ആരംഭിക്കുന്നതിൽ ആശങ്കയുടെ ആവശ്യമില്ല. കുടുംബശ്രീ, ഹരിതകർമസേന, റെസിഡൻഷ്യൽ അസോസിയേഷനുകൾ തുടങ്ങിയ കൂട്ടായ്മയുടെ സഹകരണത്തോടെ പകർച്ചവ്യാധി പ്രതിരോധം കൂടുതൽ കാര്യക്ഷമമാക്കണമെന്നും മന്ത്രി പറഞ്ഞു.

പിരായിരി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് സമീപം നടന്ന പരിപാടിയിൽ രമേഷ് പിഷാരടി എം.എൽ.എ അധ്യക്ഷനായി. പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഇസ്മയിൽ, വൈസ് പ്രസിഡന്റ് സഫിയ, മെമ്പർമാരായ പി. നന്ദബാലൻ, ഇബ്രാഹിം, സന്ദീപ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) കെ ബിന്ദു തോമസ്, ആയുർവേദം മെഡിക്കൽ ഓഫീസർ ഡോ. ജയന്തി, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ദീപ്തി, പഞ്ചായത്ത് സെക്രട്ടറി സി വി ബാബുലേയാൻ തുടങ്ങിയവർ സംസാരിച്ചു.

Tags