ആശുപത്രി വികസന സൊസൈറ്റികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം ഉൾപ്പെടുത്തി ഉത്തരവായി : മന്ത്രി കെ.മുരളീധരൻ
എസ്.സി/ എസ്.ടി, വനിതാ പ്രതിനിധികളെ ഉൾപ്പെടുത്തി സർക്കാർ ആശുപത്രികളിലെ ആശുപത്രി വികസന സൊസൈറ്റികൾ (എച്ച്.ഡി.എസ്) പുനഃസംഘടിപ്പിക്കാൻ ഉത്തരവായതായി ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. സർക്കാർ പ്രതിനിധികളായാണ് ഈ വിഭാഗങ്ങളിലുള്ളവരെ ഉൾപ്പെടുത്തുന്നത്. ആശുപത്രികളുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് സാമൂഹ്യപങ്കാളിത്തം ഉറപ്പാക്കികൊണ്ട് എച്ച്.ഡി.എസ് പുനഃസംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ചരിത്രത്തിലാദ്യമായി എസ്.സി/ എസ്.ടി, വനിതാ പ്രതിനിധികളുടെ നിർബന്ധിത പ്രാതിനിധ്യം കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിൽ ഉറപ്പാക്കുന്നത്. ജില്ലാ കളക്ടറാണ് ആശുപത്രി വികസന സൊസൈറ്റികളുടെ അദ്ധ്യക്ഷൻ. ആശുപത്രികളുടെ സൂപ്രണ്ടാണ് സെക്രട്ടറി. ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതിനിധി, ജില്ലയിലെ മന്ത്രിയുടെ പ്രതിനിധി, സ്ഥലം എം.പിയുടെ പ്രതിനിധി, സ്ഥലം എം.എൽ.എ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ എന്നിവരും മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പൽമാരും സമിതിയിൽ അംഗങ്ങളാകും. ആശുപത്രികളുടെ പുരോഗതിയും രോഗീസൗഹൃദ അന്തരീക്ഷം ഒരുക്കലും ലക്ഷ്യമിട്ടാണ് എച്ച്.ഡി.എസ് പുനഃസംഘടനയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
.jpg)

