ജലസ്രോതസ്സുകളിലെ മൈക്രോപ്ലാസ്റ്റിക്ക് വ്യാപനം കുറയ്ക്കാൻ തുടർച്ചയായ പരിശോധന ആവശ്യമെന്ന് വിദഗ്ധൻ


തിരുവനന്തപുരം: ജലസ്രോതസ്സുകളിലെ മൈക്രോപ്ലാസ്റ്റിക്ക് മലിനീകരണത്തോത് ആശങ്കാജനകമാണെന്നും സാമ്പിളുകൾ ശേഖരിച്ച് തുടർച്ചയായ പരിശോധനയും വിശകലനവും ആവശ്യമാണെന്ന് നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്(എൻസിഇഎസ്എസ്) എൻവയോൺമെൻറ് ഹൈഡ്രോളജി ഗ്രൂപ്പിലെ ശാസ്ത്രജ്ഞൻ ഡോ. കെ. അനൂപ് കൃഷ്ണൻ. ബ്രിക്-രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി(ആർജിസിബി) ലോക പരിസ്ഥിതി ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
tRootC1469263">ആർജിസിബി ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ പൊരുതുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം.പല മാർഗങ്ങളിലൂടെയുള്ള മൈക്രോപ്ലാസ്റ്റിക് മാലിന്യങ്ങളുടെ വ്യാപനം ജലസ്രോതസ്സുകൾക്ക് വലിയ പ്രത്യാഘാതമുണ്ടാക്കുന്നുവെന്ന് അനൂപ് കൃഷ്ണൻ പറഞ്ഞു. ആഗോളതലത്തിൽ ഇത് പ്രധാന ആശങ്കയായി മാറിയിട്ടുണ്ട്. എൻസിഇഎസ്എസിൻറെ നേതൃത്വത്തിൽ കേരളത്തിലെ നദികളിലെ വ്യത്യസ്ത മേഖലകളിൽ വിപുലമായും കൃത്യമായ ഇടവേളകളിലും സാമ്പിളിംഗ് പ്രവർത്തനം നടത്തുന്നുണ്ട്. പമ്പ, ആക്കുളം, മണിമല, പെരിയാർ മുതലായ ജലാശയങ്ങളിൽ ഇത് തുടർച്ചയായി നടത്തിവരുന്നു. പമ്പ, പെരിയാർ ഉൾപ്പെടെയുള്ള നദികളിലെ മൈക്രോപ്ലാസ്റ്റിക്ക് മലിനീകരണത്തോത് ആശങ്കാജനകമാണ്. മനുഷ്യ ഇടപെടൽ, ഫാക്ടറികൾ, തോട്ടങ്ങളിലെ കീടനാശിനി പ്രയോഗം എന്നിവയെല്ലാം നദികളെ മലിനമാക്കുന്നുണ്ട്.

സാമ്പിൾ പരിശോധനയിലൂടെ നദികളിലെ മൈക്രോപ്ലാസ്റ്റിക്കിൻറെ അളവ് തിരിച്ചറിയുകയും വലുപ്പം, ആകൃതി, ഡീഗ്രഡേഷൻ പാറ്റേണുകൾ എന്നിവ അടിസ്ഥാനമാക്കി അവ വർഗ്ഗീകരിക്കുകയുമാണ് ചെയ്യുന്നത്. മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന ഘനലോഹങ്ങൾ ഉൾപ്പെടെ വഹിക്കുന്നുണ്ട്. മത്സ്യങ്ങളിലും ജലജീവികളിലും മൈക്രോപ്ലാസ്റ്റിക്ക് സാന്നിധ്യം വിശകലനം ചെയ്യുകയും ആരോഗ്യ അപകടസാധ്യത വിലയിരുത്തുകയും സാമൂഹിക അവബോധം നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമുദ്രജീവികളും കരയിലുള്ളവയും പലപ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങൾ വിഴുങ്ങുകയോ അതിൽ കുടുങ്ങുകയോ ചെയ്യുന്നുണ്ട്. ഖരമാലിന്യത്തിൻറെ ഒരു പ്രധാന ഭാഗം മൈക്രോപ്ലാസ്റ്റിക് ആണ്. 2023 ലെ യുഎൻഇപി റിപ്പോർട്ട് അനുസരിച്ച് ആഗോള പ്ലാസ്റ്റിക് ഉൽപ്പാദനം പ്രതിവർഷം 430 ദശലക്ഷം ടണിൽ കൂടുതലാണ്. ഇതിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം മാലിന്യമായി മാറുന്നു. ആവാസവ്യവസ്ഥയിലേക്ക് 139 ദശലക്ഷം ടൺ പുറന്തള്ളപ്പെടുന്നു. മൈക്രോപ്ലാസ്റ്റിക് 5 മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള കണികകളാണ്. ഇവ ആവാസവ്യവസ്ഥയെ രഹസ്യമായി ആക്രമിച്ച് വലിയ പാരിസ്ഥിതിക ഭീഷണികൾ ഉയർത്തുന്നു. മൈക്രോപ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ ഭൂമിയുടെ ഫോസിൽ രേഖയുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മൈക്രോപ്ലാസ്റ്റിക്കിൻറെ കണ്ടെത്തലിലും നിരീക്ഷണത്തിലും നിരവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും അതിൻറെ ലഘൂകരണ തന്ത്രങ്ങളെക്കുറിച്ചുള്ള ഗവേഷണം പരിമിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാതൊരു നിയന്ത്രണവുമില്ലാതെ പ്ലാസ്റ്റിക്ക് ഉപഭോഗം വർധിച്ചുവരികയാണെന്നത് ഏറെ ആശങ്കാജനകമാണെന്ന് പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതിൽ എല്ലാവരും പ്രതിബദ്ധത കാണിക്കുന്നതിനൊപ്പം പ്ലാസ്റ്റിക്ക് ബദലുകളെക്കുറിച്ചുള്ള ചിന്തകൾ പ്രസക്തമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സീറോ വേസ്റ്റ് മാനേജ്മെൻറ് കോണ്ടസ്റ്റ്, പുസ്തക പ്രകാശനം, സമ്മാന വിതരണം തുടങ്ങിയവയും നടന്നു.