എഡിജിപി ശ്രീജിത്തിനെ സഹായിക്കാന്‍ മാതൃഭൂമിയുടെ കള്ളക്കളി , ഇട്ട പോസ്റ്റും വാര്‍ത്തയും മുക്കി !

sreejith

എഡിജിപി എസ് ശ്രീജിത്ത് അബുദാബിയില്‍ സ്വകാര്യ ആയുര്‍വേദിക് സെന്ററിന്റെ  ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തതു  സംബന്ധിച്ച് മൂന്ന് മാസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ്  ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നത്.

കൊച്ചി : എഡിജിപി ശ്രീജിത്തിന് എതിരെ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി വാര്‍ത്തയാക്കി മണിക്കൂറുകള്‍ക്കകം തന്നെ മാതൃഭൂമി ന്യസില്‍ നിന്നും, മാതൃഭൂമി ഓണ്‍ലൈനില്‍ നിന്നും അപ്രത്യക്ഷമായി. ഫെയ്‌സ് ബുക്കില്‍ വൈറലായി പോയ പോസ്റ്റ് ഉള്‍പ്പെടെയാണ് സ്വാധീനത്തിന് വഴങ്ങി മാതൃഭൂമി ആധികൃതര്‍ നീക്കം ചെയ്തിരിക്കുന്നത്. മനോരമ ഓണ്‍ലൈന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍, ദീപിക,  ഇന്ത്യന്‍ എക്‌സ് പ്രസ്സിന്റെ മലയാള വിഭാഗമായ ഐ ഇ മലയളം തുടങ്ങി  നിരവധി മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രാധാന്യത്തോടു കൂടി പ്രസിദ്ധീകരിച്ച ഘട്ടത്തിലാണ്  മാതൃഭൂമിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രൂപത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പെട്ടന്നു തന്നെ  പിന്‍വലിച്ചിരിക്കുന്നത്. സത്യസന്ധമായ മാധ്യമം എന്ന് ഇനി മാതൃഭൂമി പറയരുത് എന്ന വികാരമാണ് വിവിധ മാധ്യമ ഗ്രൂപ്പുകളില്‍ നിന്നു തന്നെ ഉയര്‍ന്നു വരുന്നത്.

adgp sreejith

എന്നാല്‍, എഡിജിപി ശ്രീജിത്തിനെതിരെ ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത് സംബന്ധിച്ച് മാതൃഭൂമി ന്യൂസില്‍ വന്ന വീഡിയോയും ,  ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച പോസ്റ്റും  പെട്ടന്ന് തന്നെ വൈറലായതിനാലും പലരും ഇത് ഡൗണ്‍ലോഡ് ചെയ്ത് വച്ചിരുന്നതിനാലും,   വാര്‍ത്തയും പോസ്റ്റും  ഡിലിറ്റ് ചെയ്തതു  കൊണ്ട് ഉദ്യേശിച്ച ഒരു ഫലവും  ഡിലിറ്റ് ചെയ്യിപ്പിച്ചവര്‍ക്ക്  ലഭിച്ചിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ഈ ഡിലിറ്റ് ചെയ്ത കാര്‍ഡും വീഡിയോയും വ്യാപകമായാണ്  മാധ്യമ പ്രവര്‍ത്തകരുടെയും പൊലീസുകാരുടെയും വാട്‌സ് ആപ്പ് ഗ്രുപ്പുകളില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. 

sreejith

 എഡിജിപി എസ് ശ്രീജിത്ത് അബുദാബിയില്‍ സ്വകാര്യ ആയുര്‍വേദിക് സെന്ററിന്റെ  ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തതു  സംബന്ധിച്ച് മൂന്ന് മാസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ്  ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നത്. ഇത് കേരള ഓണ്‍ലൈനും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് ഇതു സംബന്ധിച്ച് ജസ്റ്റിസ് ബദറുദ്ദീന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മൂന്ന് ഉന്നത ഉദ്യോഗസ്ഥരോടും അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത് തന്നെ സംഭവത്തിന്റെ ഗൗരവം മുന്‍ നിര്‍ത്തിയാണ് എന്നാണ് അഭിഭാഷകര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്. 

സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാട ചടങ്ങില്‍ വിദേശത്ത് പോയി  ഇങ്ങനെ പങ്കെടുക്കാന്‍ എഡിജിപി ശ്രീജിത്തിന് ആരാണ് അനുമതി നല്‍കുന്നതെന്ന ചോദ്യവും കോടതി ഉയര്‍ത്തുകയുണ്ടായി.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദിപന്‍ ഇടവന നല്‍കിയ ഹര്‍ജിയിലാണ് ഈ സുപ്രധാന ഉത്തരവ് ഉണ്ടായിരിക്കുന്നത്. 

ഇതോടൊപ്പം തന്നെ എഡിജിപി ശ്രീജിത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയ കാലത്തുണ്ടായ ആരോപണങ്ങളെ കുറിച്ചും  അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിടുണ്ട്.

കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി എഡിജിപി ശ്രീജിത്ത്  ഔദ്യോഗിക ചുമതല നിര്‍വഹിച്ച സമയത്ത് ഉണ്ടായ ആരോപണങ്ങളുമായി ബന്ധപ്പെട്ട്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറി ശ്രീ പി.ബി. നൂഹ് IAS സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും, 
എഡിജിപി ശ്രീജിത്തിന്റെ  ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, സസ്‌പെന്‍ഷന്‍ സംബന്ധമായ ഫയലുകള്‍, ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍, TC സ്‌ക്വാഡ് റിപ്പോര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ചും ഹര്‍ജിക്കാരന്‍  അന്വേഷണം  ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂലമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശ്രീ എസ്. ശ്രീജിത് IPS 01.02.2026 ലെ അവധിയെ ഉപയോഗപ്പെടുത്തി 02.02.2026, 03.02.2026 ദിവസങ്ങളില്‍ കാഷ്വല്‍ ലീവ് എടുത്ത് ദുബായ് സന്ദര്‍ശിച്ചതായി അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും,  എന്നാല്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ വിദേശ യാത്രയ്ക്ക് അനുമതി ലഭിച്ചെന്ന രേഖകളൊന്നും നല്‍കിയിട്ടില്ലന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശ യാത്ര പോകുന്ന വിവരം അറിയിച്ചു എന്ന് പറയുന്നത് പോകാനുള്ള അനുമതിയല്ലന്നും കോടതി എടുത്ത് പറയുകയുണ്ടായി.

 ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച തെളിവുകളില്‍ എഡിജിപി  പോലീസ് യൂണിഫോമില്‍ സ്വകാര്യ ആയുര്‍വേദ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിന്റെ പരസ്യത്തില്‍ പ്രതൃക്ഷപ്പെട്ടതിനെയും ഗൗരവമായാണ് കോടതി കണ്ടത്. ഇആരോപണം ശരിയാണെങ്കില്‍, അത് ഗുരുതരമായതാണെന്നും, അന്വേഷണം ആവശ്യമാണെന്നും ജസ്റ്റിസ് ബദറുദീന്‍ വ്യക്തമാക്കി.

തുടര്‍ന്നാണ് രണ്ട് പരാതികളിലും അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ വാര്‍ത്തയാണ് പബ്ലിഷ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മാതൃഭൂമി ന്യൂസ് ചാനലും ഓണ്‍ ലൈനും  'മുകളില്‍' നിന്നുള്ള നിര്‍ദ്ദേശപ്രകാരം മുക്കിയിരിക്കുന്നത്.  മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും അപമാനം ഉണ്ടാക്കുന്ന പ്രവര്‍ത്തി ആയാണ് അതിപ്പോള്‍ മാറിയിരിക്കുന്നത്.

Tags