ഗാന്ധിജി പാലത്തില്‍ നിന്ന് വീണു മരിച്ചതാണോ ? : മാര്‍ പാംപ്ളാനിയുടെ രക്തസാക്ഷി പരാമര്‍ശത്തിനെതിരെ ഇപി ജയരാജൻ

കണ്ണൂർ: തലശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ളാനിയുടെ രക്തസാക്ഷി വിരുദ്ധ പ്രസ്താവനയ്ക്കെതിരെ സി.പിഎം നേതാക്കൾ ഒറ്റക്കെട്ടായി രംഗത്ത്.രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ളാനിയുടെ പരാമര്‍ശത്തിനെതിരെയാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് അതിരൂക്ഷമായി പ്രതികരിച്ചത്.
ഉന്നത സ്ഥാനത്ത് ഇരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്. അങ്ങനെ ഒരാളില്‍ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകുമെന്ന് കരുതാന്‍ കഴിയില്ല. ഗാന്ധിജി രക്തസാക്ഷിയാണ്.
ഗാന്ധിജി പാലത്തില്‍ നിന്ന് വീണു മരിച്ചതാണോയെന്നും ഇ.പി ജയരാജൻ ചോദിച്ചു. രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് നമ്മുടെ സമൂഹം. ബിഷപ് അങ്ങനെ പ്രസംഗിച്ചത് എന്തിനു വേണ്ടിയാണ്. ആരെ സഹായിക്കാനാണ് ഈ പ്രസ്താവന. എന്താണ് ലക്ഷ്യം? ബിഷപ്പിന്‍റെ നടപടി തെറ്റാണെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. കെസിവൈഎം തലശ്ശേരി അതിരൂപത കണ്ണൂര്‍ ചെറുപുഴയില്‍ സംഘടിപ്പിച്ച യുവജന ദിനാഘോഷവേദിയിലായിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമര്‍ശം. അപ്പസ്തോലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിനും നന്മയ്ക്കും വേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഓടിച്ചപ്പോൾ പാലത്തിൽ നിന്നും വീണവരൊക്കെയാണ് രക്തസാക്ഷികളാണെന്ന വിമർശനമാണ് മാർ ജോസഫ് പാം പ് ളാനി ഉന്നയിച്ചത്.