രാജ്യത്തിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന രീതിയിൽ വികലമായി ചിത്രീകരിച്ചു;ചാലക്കുടി ക്രെസന്‍റ് പബ്ലിക് സ്കൂളിനു മുന്നിലെ ഭൂപടത്തിൽ ഗുരുതര പിഴവെന്ന് ഹിന്ദു ഐക്യവേദി

Hindu Aikya Vedi says the map in front of Chalakudy Crescent Public School has a serious error, distorted in a way that questions the integrity of the country

 

ചാലക്കുടി: ക്രെസന്‍റ് പബ്ലിക് സ്കൂളിന് മുൻപിൽ സ്ഥാപിച്ചിട്ടുള്ള ഇന്ത്യയുടെ ഭൂപടത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന്  ഹിന്ദു ഐക്യവേദി. രാജ്യത്തിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന രീതിയിൽ ജമ്മു കശ്മീർ, ലഡാക്ക് മേഖലകൾ വികലമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ഹിന്ദു ഐക്യ വേദിയുടെ വാദം. ​ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള അതിർത്തി മേഖലകളുടെ ആകൃതി യഥാർത്ഥ ഭൂപടത്തിലേതുപോലെ കൃത്യമല്ലെന്നാണ് പ്രധാന പരാതി. പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന അതീവ സുരക്ഷാ പ്രാധാന്യമുള്ള പ്രദേശങ്ങൾ വളരെ ലളിതമായാണ് ഇതിൽ വരച്ചുചേർത്തിരിക്കുന്നത്. രാജ്യത്തിന്‍റെ ഔദ്യോഗിക ഭൂപടത്തിന്‍റെ ഘടനയ്ക്ക് വിരുദ്ധമായ രീതിയിലാണ് ഈ ചിത്രീകരണമെന്നും ആക്ഷേപമുണ്ട്.

​വിദ്യാർത്ഥികൾക്ക് രാജ്യത്തിന്‍റെ ഭൂമിശാസ്ത്രപരമായ അറിവ് പകർന്നു നൽകുന്നതിനായി സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയ ഭൂപടത്തിലാണ് ഈ അപാകത. തെറ്റായ ഭൂപടം കുട്ടികളിൽ തെറ്റായ അറിവ് നൽകാൻ കാരണമാകുമെന്ന് രക്ഷിതാക്കളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയുടെ അതിർത്തികൾ വികലമായി ചിത്രീകരിക്കുന്നത് നിയമപരമായ നടപടികൾക്ക് കാരണമായേക്കാവുന്ന കാര്യമാണ്. ​വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ സ്കൂൾ അധികൃതർ ഭൂപടത്തിൽ തിരുത്തലുകൾ വരുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.  

Tags