ആലപ്പുഴയിൽ മോഷണപരാതിയുമായി സ്റ്റേഷനിലെത്തിയയാൾ തന്നെ പ്രതി; പോലീസ് നായ പൊളിച്ച കള്ളക്കളി

Minor girl raped; accused arrested by police

ഹരിപ്പാട് : ബന്ധുവീട്ടിൽനിന്ന്‌ ആറുപവൻ മോഷണംപോയ കേസിൽ പരാതിനൽകാൻ പോലീസ് സ്റ്റേഷനിലെത്തിയയാൾ അറസ്റ്റിലായി. മോഷണം നടന്ന വീട്ടിൽനിന്നു മണംപിടിച്ച പോലീസ് നായ ഇയാളുടെ വീടിനു മുൻപിലെത്തിയതാണ് കേസിൽ വഴിത്തിരിവായത്. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പതിയാങ്കര കാട്ടുവടക്കതിൽ അഷറഫ് (45) ആണ് അറസ്റ്റിലായത്. അഷറഫിന്റെ ബന്ധുവായ കൊച്ചുതറയിൽ സദഖിന്റെ വീട്ടിൽനിന്നു മാല, വള, മോതിരം എന്നിവയുൾപ്പെടെയുള്ള ആഭരണങ്ങൾ ചൊവ്വാഴ്ച രാത്രിയാണ് മോഷണം പോയത്. സദഖ് അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. 


പഴയ വീട്ടിൽനിന്നു സാധനങ്ങൾ മാറ്റിയിരുന്നില്ല. ഈ വീട്ടിൽ ആളുണ്ടായിരുന്നില്ല. അവിടെനിന്നാണ് ആഭരണം നഷ്ടപ്പെട്ടത്. സദഖും അഷറഫും ബന്ധുക്കളും ചേർന്നാണ് ബുധനാഴ്ച രാവിലെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്നാണ്, പോലീസ് നായയെ സംഭവസ്ഥലത്തെത്തിച്ചത്. അഷറഫിന്റെ വീടിനു സമീപത്താണ് മോഷണം നടന്ന വീട്. 

പോലീസ് നായ ഇയാളുടെ വീടിനു മുന്നിലെത്തി നിന്നു. പോലീസ് ഉദ്യോഗസ്ഥർ അഷറഫിനെ ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. ഇയാളുടെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ ആഭരണങ്ങൾ കണ്ടെടുത്തു. എസ്.എച്ച്.ഒ. ലാൽ സി. ബേബിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്.ഐ.മാരായ രഞ്ജിത്ത്, സോമരാജൻ, എ.എസ്.ഐ. പ്രദീപ്, സബീന, ഗോപകുമാർ, സീനിയർ സി.പി.ഒ. ജി. അനിൽ കുമാർ, അനീഷ് കുമാർ, സാജിദ്, അനിൽ, അനന്ത പദ്മനാഭൻ, അനീസ്, മനോജ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
 

Tags