മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത സംഭവം; പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ പരിശോധനക്കയച്ചു


മലപ്പുറം: തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് പരിശോധനക്കയച്ചു. റോഡരികിലെ കാഞ്ഞിരമരത്തിൽ ചേക്കേറിയിരുന്ന ഇരുപതോളം വവ്വാലുകളാണ് ചത്തത്. കനത്ത ചൂട് കാരണമാകാമെന്നാണ് പ്രാഥമിക നിഗമനം. വവ്വാലുകൾ ചത്തുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. വവ്വാലുകൾക്ക് അധികം പ്രായമില്ല.
ചൂട് കടുത്തതാണ് കൂട്ടമായി ചത്തുവീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വനം വകുപ്പിലെ വെറ്റിനറി ഡോക്ടർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ദ്ധ പരിശോധനക്കായി സാമ്പിൾ ശേഖരിച്ച് പുനേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്തംബറിൽ തിരുവാലി യിൽ നിപ്പ ബാധിച്ച് ഒരു യുവാവ് മരിച്ചിരുന്നു.