മഴയിൽ മുങ്ങി വടക്കൻ ജില്ലകൾ ; കൂടുതൽ മഴ ലഭിച്ചത് കാസർകോട്
സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ മഴ പെയ്തത് വടക്കൻ ജില്ലകളിൽ. കേരളതീരത്ത് രൂപംകൊണ്ട തീരദേശ ന്യൂനമർദ പാത്തിയുടെ സ്വാധീനംമൂലം കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധയിടങ്ങളിലാണ് ബുധനാഴ്ച ശക്തമായ മഴ ലഭിച്ചത്. കാസർകോട് ജില്ലയിലെ മുളിയാറാണ് ആദ്യ സ്ഥാനത്ത്. രാവിലെ 8.30 മുതൽ വൈകീട്ട് ആറുവരെ 38 മില്ലിമീറ്റർ മഴയാണ് മുളിയാറിൽ പെയ്തത്. പിലിക്കോട് 36, ബായാർ 34.5, എരിക്കുളം 32.5, ഉദുമ 27, പാണത്തൂർ 24.5, പടന്നക്കാട് 24.5 മില്ലീമീറ്റർ വീതം മഴയാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
തീരദേശ ന്യൂനമർദപാത്തിയുടെ സ്വാധീനഫലമായി കാസർകോട്ട് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. എരിഞ്ഞിപ്പുഴ 107, ഷേണി 105.6, എരിക്കുളം 100, ബായാർ 87.5, മുളിയാർ 85, കുഡ്ലു 84.2, ഉദുമ 84, ഹൊസ്ദുർഗ 80 മില്ലി മീറ്റർ വീതം മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയ മഴ.
തുടർന്നുവരുന്ന ഏഴ് സ്ഥാനങ്ങൾ കണ്ണൂർ ജില്ലയിലുള്ളതാണ്. പെരിങ്ങോം 21.5, പിണറായി 18, കണ്ണൂർ 16.5, പന്നിയൂർ 16.5, ആറളം 16, വിലങ്ങാട് 12, അയ്യൻകുന്ന് 11.5 മില്ലി മീറ്റർ വീതം മഴയാണ് കണ്ണൂരിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കൻ കേരള തീരത്തിന് സമീപത്തായി നിലനിന്നിരുന്ന തീരദേശ ന്യൂനമർദ പാത്തി കർണാടക-ഗുജറാത്ത് തീരത്തേക്ക് മാറിയിട്ടുണ്ടെങ്കിലും വരുന്ന രണ്ട് ദിനങ്ങളിലും കാസർകോട്, കണ്ണൂർ ജില്ലകളിൽ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ദിവസത്തിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ സഞ്ചാരപാത, പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ന്യൂനമർദ സ്വാധീനം അനുസരിച്ച് മഴ കൂടിയും കുറഞ്ഞും ഇടവേളകളോടെ 10 വരെ തുടരാനും സാധ്യതയുണ്ട്.
.jpg)

