മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'

madhu,sreekumaran

തിരുവനന്തപുരം: മലയാള സിനിമയിലെ കുലപതികളായ നടന്‍ മധുവും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയും ലഹരിക്കെതിരെ കേരള പോലീസിന്റെ ദൗത്യമായ 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോട്ടിക് ഹണ്ടി'ന്റെ പ്രചാരകരായ 'തൂഫാന്‍ വാറിയേഴ്‌സായി'. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇരുവരുടേയും വീടുകളില്‍ നേരിട്ടെത്തിയാണ് തൂഫാന്‍ വാറിയര്‍ ബാഡ്ജ് നല്‍കി ആദരിച്ചത്.

സമൂഹം ബഹുമാനിക്കുന്ന ഉജ്വല വ്യക്തിത്വങ്ങളെ ഈ കര്‍മ്മപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ ലഹരിവിരുദ്ധ സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തലമുറകളെ നശിപ്പിക്കുന്ന ലഹരിക്കെതിരെ വിപുലമായ ജനകീയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കൂടുതല്‍ ആളുകള്‍ മയക്കുമരുന്ന് ഉപേക്ഷിക്കുകയും അതിനെതിരെ നിലപാട് സ്വീകരിച്ച് മുന്നോട്ടു വരികയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതലമുറയെ ബാധിക്കുന്ന ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വേദനിച്ചിരുന്ന തനിക്ക് ഇപ്പോഴാണ് അതിനെതിരെ പൊതുമണ്ഡലത്തില്‍ നിലപാട് സ്വീകരിക്കാന്‍ അവസരം ലഭിച്ചതെന്ന് മധു അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് ശ്രീകുമാരന്‍ തമ്പിയും വ്യക്തമാക്കി.

ആഭ്യന്തരമന്ത്രിയോടൊപ്പം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണ ഐ.എഎസ്, റൂറല്‍ എസ്.പി. പ്രശാന്തന്‍ കാണി എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Tags