‘കേരളത്തിൽ എൽ.ഡി.എഫ് അധികാരത്തിൽ തുടരും, എന്നാൽ വലിയ ഭൂരിപക്ഷം ഉണ്ടാവില്ല’ ; എം.എ ബേബി
കോഴിക്കോട്: സംസ്ഥാനത്ത് എൽ.ഡി.എഫ് അധികാരം പിടിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. എന്നാൽ, വലിയ ഭൂരിപക്ഷം ഉണ്ടാവില്ല. എങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും ബേബി പറഞ്ഞു. യു.ഡി.എഫിലെ മുഖ്യമന്ത്രി ചർച്ചകൾ വെറുതെയാണ്.
2021ലും ഇതുപോലെ ചർച്ചകൾ നടന്നതാണെന്ന് നാം മറക്കരുതെന്ന് ബേബി ഓർമ്മപ്പെടുത്തി. 100 സീറ്റുകൾ കടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതാണ് നടക്കാൻ പോകുന്നതെന്ന് പറയില്ല. അടിയുറച്ച ഭൂരിപക്ഷത്തോടുകൂടി എൽ.ഡി.എഫിന് വീണ്ടും സർക്കാർ രൂപവൽകരിക്കാൻ കഴിയും. എത്ര സീറ്റുകൾ ജയിക്കും എന്ന കാര്യത്തിൽ പാർട്ടി സെക്രട്ടറിയേറ്റ് വിലയിരുത്തൽ നടത്തിയിട്ടുണ്ട്. പുറത്തുവരുന്ന കാര്യങ്ങൾ ഊഹാപോഹങ്ങൾ. അതേക്കുറിച്ച് ഏപ്രിൽ 12ന് പാർട്ടി സംസ്ഥാന സെക്രട്ടറി വിശദീകരിച്ചിട്ടുണ്ടെന്ന് എം.എ. ബേബി.
കാർഷിക മേഖലയിൽ ഉണ്ടാക്കിയ കുതിപ്പ് വ്യവസായ മേഖലയിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് എം.എ. ബേബി പറഞ്ഞു. വ്യവസായ വൽക്കരണത്തിന് ഭൂമി ഏറ്റെടുക്കാൻ നടത്തിയ നീക്കങ്ങൾ ചെയ്യേണ്ട രീതിയിലായിരുന്നില്ല. സി.പി.എമ്മിന് ശക്തമായ പുതിയ നേതൃത്വം വളർന്നു വന്നിട്ടുണ്ട്. അതിന് പാർട്ടി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. പഴയ നേതാക്കളെ സൃഷ്ടിച്ചത് ഒരു കാലഘട്ടമാണെന്ന് എം.എ ബേബി പറഞ്ഞു. ബി.ജെ.പിക്ക് ബദലല്ല തൃണമൂൽ കോൺഗ്രസെന്നും ബി.ജെ.പിയെ വളർത്തിയത് മമതയാണെന്നും ബേബി കുറ്റപ്പെടുത്തി.
എസ്.ഐ.ആർ വോട്ടർപ്പട്ടിക പുതുക്കലിൽ ബംഗാളിൽ മറ്റെങ്ങുമില്ലാത്ത ഗുരുതര പ്രത്യക സാഹചര്യമാണ് ഉടലെടുത്തത്. സി.എ.എ, എൻ.ആർ.സി, എസ്.ഐ.ആർ എന്നിവ ഫാസിസ്റ്റ് ഹിന്ദുരാഷ്‌ട്രം സൃഷ്‌ടിക്കുന്നതിനുള്ള ചുവടുവെപ്പാണ്. പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയും മറ്റും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചാണ് പ്രസംഗിക്കുന്നതെന്നും ബേബി പറഞ്ഞു.
.jpg)

