ശബരിമല സ്വർണ്ണകൊള്ളക്കേസിൽ എം. പത്മകുമാറിന് തിരിച്ചടി ; ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി
കൊല്ലം: ശബരിമല ദ്വാര പാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. പത്മകുമാറിന് തിരിച്ചടി. ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.
പത്മകുമാർ ജയിലിൽ തുടരും. സ്വർണക്കൊള്ള കേസിലെ മറ്റു പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്. അറസ്റ്റ് നിയമാനുസൃതമല്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചാണ് അറസ്റ്റെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.
tRootC1469263">ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) ഹൈകോടതി കഴിഞ്ഞദിവസം ആറാഴ്ചകൂടി സമയം നീട്ടി നൽകിയിരുന്നു. അന്വേഷണത്തിൽ ഒരു സ്വാധീനത്തിനും വഴങ്ങരുത്. ബാഹ്യസമ്മർദങ്ങളോ ഇടപെടലോ കണക്കിലെടുക്കാതെ ഭയരഹിതമായി മുന്നോട്ടുപോകണം. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താനും ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് അനുമതി നൽകി.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ 15ഉം വാതിലിലെ സ്വർണപ്പാളികൾ അപഹരിച്ച കേസിൽ 12ഉം പ്രതികളാണുള്ളത്. ഒമ്പതുപേരാണ് ഇതുവരെ അറസ്റ്റിലായത്. അന്വേഷണത്തെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള നടപടികൾ അതിന്റെ അടിത്തറ തകർക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾക്കടക്കം വിവരങ്ങളൊന്നും നൽകരുതെന്ന നിർദേശം കർശനമായി പാലിക്കുന്നുണ്ടെങ്കിലും ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകി അന്വേഷണ സംഘത്തെ സമ്മർദത്തിലാക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും പ്രചാരണം നടത്തുന്നു. ഇത്തരം പ്രചാരണങ്ങൾ വിശ്വാസ്യത ഇല്ലാതാക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.
.jpg)


